മുംബൈ: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപത്തുനിന്ന് സ്‌ഫോടക വസ്‌തുക്കൾ നിറച്ച കാർ കണ്ടെത്തിയ സംഭവത്തിന്റെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്‌ഥന്‍ അറസ്‌റ്റിൽ. ഏറ്റുമുട്ടല്‍ വിദഗ്‌ധൻ സച്ചിന്‍ വാസിനെയാണ് എന്‍ഐഎ അറസ്‌റ്റ് ചെയ്‌തത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസ് ആദ്യം അന്വേഷിച്ചത് സച്ചിന്‍ വാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമായിരുന്നു. പിന്നീട് ഇദ്ദേഹത്തെ മാറ്റി അന്വേഷണം എഐഎ ഏറ്റെടുക്കുകയും സച്ചിനെ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു.
ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ മുംബൈയിലെ ബഹുനില വസതിയായ ആന്റിലക്ക് സമീപം സ്‌ഫോടക വസ്‌തുക്കൾ നിറച്ച വാഹനം കണ്ടെത്തിയത്. വാഹനത്തില്‍ നിന്ന് 20 ജലാറ്റിന്‍ സ്‌റ്റിക്കുകളും ഭീഷണിസന്ദേശവും പോലീസ് കണ്ടെടുത്തിയിരുന്നു. മുകേഷ് അംബാനിക്കും, ഭാര്യ നിത അംബാനിക്കുമുള്ള ഭീഷണിക്കത്താണ് കാറിൽ നിന്നും പോലീസ് കണ്ടെടുത്തത്.
സംഭവത്തില്‍ സച്ചിന്‍ വാസിന് നേരിട്ട് പങ്കുണ്ടെന്നാണ് എന്‍ഐഎ നിലപാട്. സ്‌ഫോടക വസ്‌തുക്കൾ നിറച്ച് ഉപേക്ഷിച്ച കാറിന്റെ ഉടമയെ ദിവസങ്ങൾക്ക് മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. താനെ സ്വദേശിയായ മൻസൂക് ഹിരണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, തന്നെ സഹപ്രവര്‍ത്തകരായ പോലീസുകാര്‍ കെണിയില്‍ കുടുക്കിയെന്നും സംഭവത്തിൽ പങ്കില്ലെന്നും സച്ചിന്‍ വാസ് പറഞ്ഞു.
Read also: കുറ്റവാളിയായി പ്രഖ്യാപിച്ചത് കോടതിയല്ല, ഒരുപറ്റം ചാനലുകൾ; ദിഷാ രവി