സമസ്‌തയുടെ പെൺവിലക്ക്; നിഷേധിച്ചത് മൗലികാവകാശങ്ങൾ, രൂക്ഷവിമർശനം

By News Desk, Malabar News
samastha leader opposes inviting girl to stage controversy
Representational Image
Ajwa Travels

മലപ്പുറം: ‘പത്താം ക്‌ളാസിൽ പഠിക്കുന്ന പെൺകുട്ടി പൊതുവേദിയിൽ വരികയോ? ആരാടോ അവരെ ഇങ്ങോട്ട് വിളിച്ചത്? മേലാൽ ഇത് ആവർത്തിക്കരുത്’; മലപ്പുറത്തെ പാതിരാമണ്ണിൽ സമസ്‌തയുടെ മുതിർന്ന നേതാവ് എംടി അബ്‌ദുള്ള മുസ്‌ലിയാരുടെ പൊതുവേദിയിൽ ആക്രോശിച്ചതിനെതിരെ ഉയരുന്നത് രൂക്ഷവിമർശനം. ഭരണഘടനക്ക് മുന്നിൽ ആണും പെണ്ണും തുല്യരായ ഇന്ത്യയിൽ ഒരു പെൺകുട്ടിയെ ഇങ്ങനെ അപമാനിച്ച മുസ്‌ലിയാർക്ക് പിന്തുണയുമായി മുസ്‌ലിം ലീഗ് അടക്കം രംഗത്തെത്തിയെങ്കിലും മുൻനിര നേതാക്കളടക്കം സമസ്‌തയ്‌ക്ക് എതിരായിരിക്കുകയാണ്.

മുസ്‌ലിം പെണ്‍കുട്ടികളെ വേദികളിൽ നിന്ന് മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുക. ഇത്തരം ദുരനുഭവങ്ങളിലൂടെ കടന്നുപോകേണ്ടിവരുന്നവർ, പിന്നീട് മതത്തേയും മതനേതൃത്വത്തേയും വെറുക്കുമെന്ന് എംഎസ്‌എഫ് ഹരിത നേതാവ് ഫാത്തിമ തെഹ്‌ലിയ ഫേസ്‌ബുക്കില്‍ കുറിച്ചു.

മുസ്‌ലിം പെൺകുട്ടികളെ സമുദായത്തോട് ചേർത്ത് നിർത്തി പ്രോൽസാഹിപ്പിക്കുകയാണ് സമുദായ നേതൃത്വം ചെയ്യേണ്ടത്. അവരുടെ കഴിവുകളും നൈപുണ്യവും സമുദായത്തിന്റേയും സമൂഹത്തിന്റേയും ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കാൻ സാധിക്കണം. വേദികളിൽ നിന്ന് അവരെ മാറ്റി നിർത്തുന്നതും, അപമാനിക്കുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് സമൂഹത്തിലുണ്ടാക്കുകയെന്നും തെഹ്‌ലിയ കൂട്ടിച്ചേർത്തു.

പുരോഹിതരെ നോക്കുകുത്തികളാക്കി തന്നെയാണ് മലയാളി മുസ്‌ലിം സ്‌ത്രീകൾ വളർന്നത്. അതിനെ തടയാൻ സമസ്‌തക്ക് ഇനി സാധിക്കില്ലെന്നായിരുന്നു കെഎൻഎം സെക്രട്ടറി ഡോ.എഐ അബ്‌ദുൽ മജീദ് സ്വലാഹിയുടെ പ്രതികരണം. പെണ്ണ് എഴുത്തും വായനയും പഠിക്കരുതെന്നും പള്ളിയിൽ ജമാഅത്തിനും ജുമുഅക്കും പോകരുതെന്നും വാദിച്ചിരുന്ന സമസ്‌ത എത്ര വളർന്നാലും ഉള്ളിലിരിപ്പ് മാറില്ലെന്ന് തെളിയിക്കുന്നതാണ് എംടി മുസ്‌ലിയാരുടെ ശാസനയിൽ തെളിഞ്ഞു വരുന്നതെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

2022ല്‍ എത്തിയിട്ടില്ലാത്ത ‘പണ്ഡിത രത്‌നങ്ങള്‍’ കട്ടപ്പുറത്തിരിക്കുന്ന കാലം വേഗം വരട്ടെ. ബാക്കിയുള്ളോര് മുന്നോട്ട് നടക്കട്ടെ എന്ന ഡോ.ഷിംന അസീസിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന് പിന്തുണയുമായി നിരവധിയാളുകളാണ് രംഗത്തുള്ളത്. അതേസമയം, പൊതുവേദിയിൽ ഒരു പെൺകുട്ടി അപമാനിക്കപ്പെട്ടിട്ടും മതേതര പാർട്ടികൾ മൗനം പാലിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യവും ഉയരുന്നുണ്ട്. ശബരിമല സ്‌ത്രീ പ്രവേശനവുമായി വിഷയത്തെ കൂട്ടിക്കെട്ടാൻ ശ്രമിക്കുന്നവരും കുറവല്ല. കേരള ജനത ഒന്നടങ്കം എതിർക്കേണ്ട നടപടിയാണ് സമസ്‌തയുടെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് സമൂഹ മാദ്ധ്യമങ്ങളിലെ വിമർശനം. വരും ദിവസങ്ങളിൽ സംഭവം കൂടുതൽ ചർച്ചയാകുമെന്നും പറയപ്പെടുന്നുണ്ട്.

മദ്രസ കെട്ടിട ഉൽഘാടന വേദിയില്‍ സര്‍ട്ടിഫിക്കറ്റ് വിതരണത്തിനായി പത്താം ക്‌ളാസിലെ പെണ്‍കുട്ടിയെ സ്‌റ്റേജില്‍ വിളിപ്പിച്ചപ്പോഴാണ് അബ്‌ദുള്ള മുസ്‌ലിയാര്‍ വേദിയില്‍ പ്രകോപിതനായി സംസാരിക്കുകയും പെണ്‍കുട്ടിയെ അപമാനിക്കുകയും ചെയ്‌തത്‌. ‘സമസ്‌തയുടെ തീരുമാനം അറിയില്ലേ, പത്താം ക്‌ളാസിലെ പെണ്‍കുട്ടികളെയൊന്നും സ്‌റ്റേജിലേക്ക് വിളിക്കണ്ട. കുട്ടിയുടെ രക്ഷിതാവിനോട് വരാന്‍ പറയൂ എന്നാണ് അബ്‌ദുള്ള മുസ്‌ലിയാർ പറഞ്ഞത്.

Most Read: തൃശൂര്‍ പൂരം കുടയില്‍ സവര്‍ക്കറും; വിമർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE