ബംഗളൂര്: കോവിഡ് ബാധിച്ച് ചികിൽസയിൽ കഴിയുന്ന തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴിയും അമ്മ മക്കൾ മുന്നേറ്റ കഴഗം നേതാവുമായ വികെ ശശികല നാളെ ആശുപത്രി വിടും. നിലവിൽ ബംഗളൂര് വിക്ടോറിയ ആശുപത്രിയിലുള്ള ശശികലയുടെ പത്ത് ദിവസത്തെ ചികിൽസ നാളെ പൂർത്തിയാക്കും.
ശശികലക്ക് കോവിഡ് പ്രോട്ടോക്കോൾ പ്രകാരം ഞായറാഴ്‌ച ആശുപത്രി വിടാനാകുമെന്ന് മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. ശശികല കഴിഞ്ഞ മൂന്ന് ദിവസമായി കോവിഡ് ലക്ഷണങ്ങൾ കാണിക്കുന്നില്ലെന്നും കൃത്രിമ ഓക്‌സിജൻ നൽകാതെ ശ്വസിക്കുന്നുണ്ട് എന്നും ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി വിട്ടാൽ ഏതാനും ദിവസം ഇവർക്ക് വീട്ടിൽ ക്വാറന്റെയിനിൽ കഴിയേണ്ടിവരും.
1442 ദിവസത്തെ ജയിൽ വാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ശശികല മോചിതയായത്. അനധികൃത സ്വത്ത് സമ്പാദന കേസിലായിരുന്നു ശശികല ശിക്ഷിക്കപ്പെട്ടത്. അതേസമയം തമിഴ്‌നാട്ടിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശശികലയുടെ മോചനമെന്നതും പ്രസക്‌തമാണ്.
Read Also: ഫുട്‍ബോളാണ് എല്ലാം; രാഷ്‌ട്രീയത്തിലേക്ക് ഇല്ല; പ്രചാരണം തള്ളി ഐഎം വിജയൻ