ചെന്നൈ: തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ തോഴി വികെ ശശികല ആശുപത്രി വിട്ടു. ബംഗളൂര് വിക്‌ടോറിയ ആശുപത്രിയിൽ കോവിഡ് ചികിൽസയിലായിരുന്ന ശശികലയെ ഇന്നാണ് ഡിസ്‌ചാർജ് ചെയ്‌തത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ പരപ്പന അഗ്രഹാര ജയിലിൽ നാലുവർഷത്തെ ജയിൽ ശിക്ഷ പൂർത്തിയാക്കിയ ശശികല കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ജയിൽ മോചിതയായത്.
ശ്വാസതടസവും പനിയും അനുഭവപ്പെട്ടതിനെ തുടർന്ന് ജനുവരി 20നാണ് ജയിലിൽ നിന്ന് ശശികലയെ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നീട് കോവിഡ് സ്‌ഥിരീകരിക്കുകയായിരുന്നു. 10 ദിവസത്തെ ചികിൽസക്ക് ശേഷമാണ് ശശികല ആശുപത്രി വിട്ടത്. ആശുപത്രിയിൽ നിന്ന് ഡിസ്‌ചാർജ് ചെയ്‌തെങ്കിലും ഒരാഴ്‌ചയോളം നിരീക്ഷണത്തിൽ കഴിയണം.
ശശികലയെ ഡിസ്‌ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധിപേരാണ് ആശുപത്രി പരിസരത്ത് തടിച്ചുകൂടിയിരുന്നത്. 12.30 ഓടെ വീൽചെയറിൽ എത്തിച്ച ശശികലയെ എഐഎഡിഎംകെ പ്രവർത്തകർ മുദ്രാവാക്യം മുഴക്കിയാണ് സ്വീകരിച്ചത്. 2017ലാണ് ശശികലയെ 4 വർഷത്തേക്ക് ജയിൽ ശിക്ഷക്ക് വിധിച്ചത്. അനധികൃതമായി 66 കോടി സമ്പാദിച്ചുവെന്നാണ് കേസ്.
ശശികലയുടെ തിരിച്ചുവരവ് തമിഴ്‌നാട് രാഷ്‌ട്രീയത്തിൽ നിർണായകമാകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തമിഴ്‍നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കുമ്പോഴാണ് ശശികലയുടെ തിരിച്ചുവരവെന്നതും ശ്രദ്ധേയമാണ്.
Read also:ആശയവിനിമയം തടസപ്പെടുത്തി സർക്കാർ; തിരിച്ചടിച്ച് കർഷകർ