ന്യൂഡെൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരായ ഗുസ്‌തി താരങ്ങളുടെ ലൈംഗികാതിക്രമ പരാതിയിൽ, സിസിടിവി ദൃശ്യങ്ങളും വിവരങ്ങളും ആവശ്യപ്പെട്ട് ഗുസ്‌തി ഫെഡറേഷനുകൾക്ക് ഡെൽഹി പോലീസ് നോട്ടീസയച്ചു. ഇന്തൊനീഷ്യ, ബർഗേറിയ, കിർഗിസ്‌ഥാൻ, മംഗോളിയ, കസാഖിസ്‌ഥാൻ രാജ്യങ്ങളിലെ ഗുസ്‌തി ഫെഡറേഷനുകൾക്കാണ് നോട്ടീസയച്ചത്.
ഈ രാജ്യങ്ങളിൽ വെച്ച് നടന്ന ടൂർണമെന്റുകളിൽ ബ്രിജ് ഭൂഷൺ തങ്ങളെ ഉപദ്രവിച്ചതായി ഗുസ്‌തി താരങ്ങൾ ഏപ്രിൽ 21ലെ എഫ്‌ഐആറിൽ ആരോപിച്ചിരുന്നു. എഫ്ഐആറുകൾ സമർപ്പിച്ചു ഒരാഴ്‌ചക്കുള്ളിൽ വിവിധ ഫെഡറേഷനുകൾക്ക് നോട്ടീസ് അയച്ചിരുന്നു. എന്നാൽ ഇപ്പോഴാണ് വിഷയം പുറത്തുവരുന്നത്. അവരിൽ ചിലർ മറുപടി നൽകിയതായും ഡെൽഹി പോലീസിലെ മുതിർന്ന ഉദ്യോഗസ്‌ഥർ അറിയിച്ചു.
കേസിലെ ജൂൺ 15നകം കുറ്റപത്രം സമർപ്പിക്കാൻ ഡെൽഹി പോലീസ് ഒരുങ്ങുന്നതിനിടെയാണ് നോട്ടീസയച്ച വിവരം പുറത്തുവരുന്നത്. പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾ, പരിശീലകർ, റഫറിമാർ എന്നിവരുൾപ്പെടെ 200ലധികം ആളുകളിൽ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ബ്രിജ് ഭൂഷണിന്റെ സഹപ്രവർത്തകരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Most Read: മോൻസന്റെ കേസിൽ പങ്കില്ല; ചോദ്യം ചെയ്യലിന് നാളെ ഹാജരാകില്ല- കെ സുധാകരൻ