തിരുവനന്തപുരം: സിൽവർ ലൈൻ സംവാദത്തിൽ നിന്ന് പാനലിൽ ഉൾപ്പെടുത്തിയവർ പിൻമാറിയ സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് ചീഫ് സെക്രട്ടറി. പാനലിൽ പുതിയ ആളുകളെ ഉൾപ്പെടുത്തില്ലെന്നാണ് നിലവിലെ തീരുമാനം. ഇപ്പോൾ പാനലിൽ അടങ്ങിയിട്ടുള്ളവരെ പങ്കെടുപ്പിച്ച് സംവാദം നടത്തും. ടിപി ശ്രീനിവാസനെ പുതുതായി പാനലിൽ ഉൾപ്പെടുത്തിയേക്കുമെന്ന് നേരത്തെ സൂചന ഉണ്ടായിരുന്നു.
സാങ്കേതിക വിദഗ്‌ധൻ അലോക് കുമാർ വർമയും പരിസ്‌ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്‌ണനും പിൻമാറിയതോടെയാണ് സംവാദം അനിശ്‌തിതത്വത്തിൽ ആയത്. സിൽവർ ലൈനെ എതിർക്കുന്ന രണ്ട് പേരാണ് നിലവിൽ സംവാദത്തിൽ നിന്ന് പിൻമാറിയിരിക്കുന്നത്. സർക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ സംശയിക്കുന്നുവെന്നാണ് അലോക് വർമ പറഞ്ഞത്. സംവാദം നടത്തുന്നത് സർക്കാർ ആയിരിക്കണം എന്നുള്ള ആവശ്യമാണ് ഇരുവരും ഉന്നയിച്ചിരിക്കുന്നത്.
സാമൂഹിക നിരീക്ഷകൻ ജോസഫ് സി മാത്യുവിനെ ആദ്യം സംവാദത്തിന് ക്ഷണിക്കുകയും പിന്നീട് കാരണം വിശദീകരിക്കാതെ ഒഴിവാക്കുകയും ചെയ്‌തതിനോടുള്ള അതൃപ്‌തിയും ഇരുവർക്കുമുണ്ട്. സർക്കാരിന്റെ നേരിട്ടുള്ള ക്ഷണമില്ലെങ്കിൽ സിൽവർ ലൈൻ സംവാദത്തിന് വരില്ലെന്ന് അലോക് കുമാർ വർമ നേരത്തെ നിലപാട് അറിയിച്ചിരുന്നു. ക്ഷണക്കത്ത് അയക്കേണ്ടത് കെ-റെയിൽ അല്ലെന്നും സർക്കാരാണെന്നുമാണ് അലോക് വർമയുടെ നിലപാട്.
പദ്ധതിയുടെ അനുകൂല വശം ചർച്ച ചെയ്യാനെന്ന ക്ഷണക്കത്തിലെ പരാമർശം പിൻവലിക്കണമെന്നും ഉച്ചയ്‌ക്ക് മുൻപ് നിലപാട് വ്യക്‌തമാക്കണമെന്നും ആവശ്യപ്പെട്ട് ഇദ്ദേഹം ചീഫ് സെക്രട്ടറിക്ക് ഇ-മെയിൽ അയച്ചിരുന്നു. എന്നാൽ, ഇതിന് മറുപടി ലഭിക്കാത്ത പശ്‌ചാത്തലത്തിലാണ് സംവാദത്തിൽ നിന്നും പിൻമാറിയതെന്നുമായിരുന്നു അലോക് വർമ വ്യക്‌തമാക്കിയത്.
ഇടത് വിമർശകൻ ജോസഫ് സി മാത്യുവിനെ സംവാദത്തിൽ നിന്ന് ഒഴിവാക്കിയാണ് സിൽവർ ലൈൻ പാനൽ ചർച്ചയുടെ അന്തിമ പട്ടിക തയ്യാറാക്കിയത്. ജോസഫ് സി മാത്യുവിന് പകരം പരിസ്‌ഥിതി പ്രവർത്തകൻ ഡോ. ആർ ശ്രീധറിനെ ഉൾപ്പെടുത്തി. എന്നാൽ, ജോസഫ് സി മാത്യുവിനെ മാറ്റിയതിന്റെ കാരണം കെ-റെയിൽ അധികൃതർ വെളിപ്പെടുത്തിയില്ല. 28ന് താജ് വിവാന്തയിലാണ് സംവാദം നടക്കുക.
Most Read: നാലാം തരംഗ ഭീഷണി; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് മോദി