ന്യൂഡെൽഹി: കോവിഡ് നാലാംതരംഗ ഭീഷണിയുടെ പശ്‌ചാത്തലത്തിൽ സംസ്‌ഥാന മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നാളെ ഉച്ചക്ക് 12 മണിക്ക് വീഡിയോ കോൺഫറൻസ് മുഖാന്തരമാണ് യോഗം. രാജ്യത്തെ കോവിഡ് സാഹചര്യം, ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങൾ, വാക്‌സിൻ വിതരണത്തിന്റെ തൽസ്‌ഥിതി എന്നിവ വിലയിരുത്താനാണ് പ്രധാനമന്ത്രി യോഗം വിളിച്ചിരിക്കുന്നത്.
ചില സംസ്‌ഥാനങ്ങളിൽ കോവിഡ് കേസുകൾ കുത്തനെ ഉയരുന്നുണ്ട്. ഈ പശ്‌ചാത്തലത്തിൽ യോഗം നിർണായകമാണ്. കോവിഡ് കേസുകളിൽ വർധന റിപ്പോർട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഡെൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ ഇടങ്ങളിൽ മാസ്‌ക് ധരിക്കൽ വീണ്ടും നിർബന്ധമാക്കിയിട്ടുണ്ട്. മാത്രമല്ല, പൊതുസ്‌ഥലങ്ങളിൽ സാമൂഹിക അകലം പാലിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,483 പുതിയ കോവിഡ് കേസുകൾ റിപ്പോർട് ചെയ്‌തു. ഇതോടെ രാജ്യത്തെ ആകെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 4,30,84,91 ആയി. 30 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഇതുവരെ 5,22,223 ആളുകൾക്കാണ് കോവിഡ് മൂലം രാജ്യത്ത് ജീവൻ നഷ്‌ടമായത്.
Most Read: കോൺഗ്രസിലേക്കില്ല; പാർട്ടിയുടെ ക്ഷണം നിരസിച്ച് പ്രശാന്ത് കിഷോർ