മസ്‌ക്കറ്റ് : ഒമാനിൽ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് 6 പേരിൽ കണ്ടെത്തിയതായി അധികൃതർ വെളിപ്പെടുത്തി. ഒമാന്‍ ആരോഗ്യമന്ത്രി ഡോക്‌ടർ അഹമ്മദ് മുഹമ്മദ് അല്‍ സൈദി മസ്‌ക്കറ്റിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്. കൂടാതെ രാജ്യത്തെ നിലവിലെ കോവിഡ് വ്യാപനത്തെ കുറിച്ചും അദ്ദേഹം വാർത്താ സമ്മേളനത്തിൽ സംസാരിച്ചു.
രാജ്യത്ത് ജനുവരി 21ആം തീയതിക്ക് മുൻപ് വരെ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിൽ കഴിഞ്ഞിരുന്ന കോവിഡ് രോഗികളുടെ എണ്ണം 51 ആയിരുന്നു. എന്നാൽ രണ്ട് ദിവസം മുൻപ് ഇത് 102 ആയി ഉയർന്നെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ തന്നെ രാജ്യത്ത് കോവിഡ് വ്യാപനം ഉയരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും, ആളുകൾ ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വ്യക്‌തമാക്കി. കൂടാതെ നിലവിൽ രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിക്കാൻ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ തിരക്കേറിയ ഷോപ്പിംഗ് മാളുകളിൽ പോകുന്നതിന് പകരം ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നതാണ് ഉചിതമെന്ന് അദ്ദേഹം പറഞ്ഞു. ഒപ്പം തന്നെ കോവിഡ് വാക്‌സിനെ സംബന്ധിച്ചും അദ്ദേഹം തന്റെ വാർത്താസമ്മേളനത്തിൽ വ്യക്‌തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ അറിയപ്പെടുന്ന കമ്പനി നിർമ്മിച്ച ഓക്‌സ്‌ഫഡ് വാക്‌സിൻ 90 ശതമാനം ഫലപ്രദമാണെന്നും, ഏകദേശം 2.5 ദശലക്ഷം ഡോസ് വാക്‌സിൻ രാജ്യത്തിനായി നീക്കിവച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read also : ബജറ്റ് നിരാശാജനകം, റോഡ് അല്ലാതെ കേരളത്തിന് മറ്റൊന്നുമില്ല; ചെന്നിത്തല