ഇടുക്കി: മുല്ലപ്പെരിയാര്‍, ഇടുക്കി അണക്കെട്ടുകളിലെ ജലനിരപ്പില്‍ നേരിയ വര്‍ധനവ്. ഇടുക്കി അണക്കെട്ടില്‍ 2399.68 അടിയായാണ് ജലനിരപ്പ് ഉയര്‍ന്നത്. സെക്കന്‍ഡില്‍ 40,000 ലിറ്റര്‍ വെള്ളം പെരിയാറിലേക്ക് തുറന്നുവിടുന്നുണ്ട്.
മുല്ലപ്പെരിയാറില്‍ 140.9 അടിയാണ് ജലനിരപ്പ്. വൃഷ്‌ടി പ്രദേശത്ത് വൈകിട്ടോടെ മഴ ലഭിച്ചതിനാല്‍ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് ഉയരാന്‍ കാരണം. മുല്ലപ്പെരിയാറില്‍ നിന്ന് 130 ഘനയടി വെള്ളമാണ് ഇടുക്കി അണക്കെട്ടിലേക്ക് ഒഴുക്കുന്നത്.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിൽ പുതിയ വിള്ളലുകൾ ഇല്ലെന്ന് സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ തമിഴ്നാട് അറിയിച്ചു. ഭൂപ്രകൃതിയിലുണ്ടായ മാറ്റം അണക്കെട്ടിനെ ബാധിച്ചിട്ടില്ലെന്നും
ഭൂചലനങ്ങളുടെ ഭാഗമായി അണക്കെട്ടിൽ വിള്ളലുകളുണ്ടായിട്ടില്ലെന്നും തമിഴ്നാട് വ്യക്‌തമാക്കി.
റൂൾ കർവ് പ്രകാരമാണ് ജലനിരപ്പ് നിലനിർത്തുന്നതെന്നും ജോ ജോസഫിന്റെ ഹരജിക്കുള്ള മറുപടിയിൽ തമിഴ്നാട് അറിയിച്ചട്ടുണ്ട്. അണക്കെട്ടിന്റെ അന്തിമ റൂൾ കെർവ് തയ്യാറായിട്ടില്ലെന്ന കേരളത്തിന്റെ വാദം തെറ്റാണെന്ന് വാദിച്ച തമിഴ്‌നാട് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
Most Read: സമ്പൂര്‍ണ ആന്റിബയോട്ടിക് സാക്ഷരത; ആദ്യദൗത്യം ആരംഭിച്ചതായി ആരോഗ്യമന്ത്രി