തിരുവനന്തപുരം: ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി മറികടക്കാൻ പ്രത്യേക നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ. ആചാര സംരക്ഷണം ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവരിക. ശബരിമലയിൽ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സിപിഎമ്മിന് മതമൈത്രിയെക്കുറിച്ച് പറയാൻ അവകാശമില്ലെന്നും ഹസൻ പറഞ്ഞു.
സ്വപ്‌ന സുരേഷിനുള്ള ഭീഷണി നിയമവാഴ്‌ചയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണപക്ഷത്തെ ഉന്നതന്റെ പങ്ക് പുറത്തായതിനു പിന്നാലെയാണ് ഭീഷണി. സംസ്‌ഥാന സർക്കാരിന് വേണ്ടപ്പെട്ടയാളാണ് ഇതിന് പിന്നിലെന്ന് കൂടുതൽ വ്യക്‌തമാവുകയാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണം. സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്റെ നിലപാട് ആർഎസ്എസിന് അനുകൂലമാണ്.
വിശ്വാസത്തെ തകർത്ത സർക്കാരാണ് ഇടത് സർക്കാർ. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമലയിൽ വിശ്വാസികളുടെ വികാരങ്ങൾ സംരക്ഷിക്കും. വിഷയത്തിൽ നിയമം കൊണ്ടുവരും. വിശ്വാസ സംരക്ഷണത്തിന് നിയമം കൊണ്ടുവരാൻ സർക്കാരിനെ വെല്ലുവിളിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read Also: യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം; വിവരമറിഞ്ഞ മുഖ്യമന്ത്രി ഒളിവിൽ; മുല്ലപ്പള്ളി