പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിൽ അറസ്‌റ്റിലായ പ്രതികളുമായി ഇന്ന് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. കൊലപാതകം നടത്തിയ മേലാമുറിയിൽ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുക. അതിനിടെ കേസുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതൽ പ്രതികളെ അറസ്‌റ്റ് ചെയ്യാനും സാധ്യതയുണ്ട്. തെളിവെടുപ്പിനിടെ പ്രതികൾക്ക് നേരെ യുവമോർച്ചാ പ്രവർത്തകരുടെ പ്രതിഷേധം ഉണ്ടാവാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസം അറസ്‌റ്റിലായ അബ്‌ദുറഹ്‌മാൻ, ഫിറോസ് എന്നിവരുമായി നടന്ന തെളിവെടുപ്പിനിടെ യുവമോർച്ചാ പ്രവർത്തകർ പ്രതിഷേധവുമായി എത്തിയിരുന്നു. തുടർന്ന് വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം മടങ്ങുകയാണ് ചെയ്‌തത്. അതിനിടെ, തെളിവെടുപ്പിൽ കൃത്യം നടത്താൻ അബ്‌ദുറഹ്‌മാൻ ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തിരുന്നു. കല്ലേക്കോട് അഞ്ചാംമൈലിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിൽ നിന്നാണ് കൃത്യം നടത്താൻ ഉപയോഗിച്ച കൊടുവാൾ കണ്ടെടുത്തത്.
ഇത് പ്ളാസ്‌റ്റിക് കവറിൽ പൊതിഞ്ഞ് ഉപേക്ഷിച്ച നിലയിലായിരുന്നു. ഈ കൊടുവാൾ ഉപയോഗിച്ചാണ് അബ്‌ദുറഹ്‌മാൻ ശ്രീനിവാസനെ വെട്ടിയതെന്നാണ് പോലീസ് പറയുന്നത്. ശേഷം മംഗലാംകുന്നിൽ പ്രതികൾ ധരിച്ചിരുന്ന വസ്‌ത്രങ്ങൾ ഉപേക്ഷിച്ച സ്‌ഥലത്തും തെളിവെടുപ്പ് നടത്തി. ഇവിടെ നിന്ന് പ്രതികൾ ഉപയോഗിച്ച വസ്‌ത്രങ്ങളും പോലീസ് കണ്ടെടുത്തു. റോഡരികിലെ കുഴിയിലാണ് ഇവ ഉപേക്ഷിച്ചിരുന്നത്. അതിനിടെ പാലക്കാട് ജില്ലയിൽ ഏർപ്പെടുത്തിയ നിരോധനാജ്‌ഞ ഇന്നലെ പിൻവലിച്ചിരുന്നു.
Most Read: കിഴക്കൻ യുക്രൈനിൽ റഷ്യയുടെ കനത്ത ആക്രമണം