തിരുവനന്തപുരം : സംസ്‌ഥാനത്ത് ബാറുകള്‍ തുറന്ന സാഹചര്യത്തില്‍ ബെവ്ക്യൂ ആപ്പ് ഉപേക്ഷിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ബാറുകള്‍ തുറന്നതോടെ ആളുകള്‍ക്ക് നേരിട്ടെത്തി മദ്യം വാങ്ങാനുള്ള അവസരം നിലനില്‍ക്കുന്നതിനാല്‍ ആപ്പിന് ഇനി പ്രസക്‌തി ഇല്ലെന്നാണ് എക്‌സൈസ് വകുപ്പ് വ്യക്‌തമാക്കുന്നത്. എന്നാല്‍ കോവിഡ് കാലത്ത് ഉണ്ടായിരുന്ന പോലെ ബുക്ക് ചെയ്‌ത് മദ്യം വാങ്ങാനുള്ള അവസരവും സംസ്‌ഥാനത്ത് നിലനിര്‍ത്തണമെന്നാണ് ആപ്പ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുന്നത്. ഈ കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആപ്പ് നിര്‍മ്മാതാക്കള്‍ സര്‍ക്കാരിന് കത്ത് സമര്‍പ്പിച്ചിട്ടുണ്ട്.
സംസ്‌ഥാനത്ത് കോവിഡ് വ്യാപനം നിലനിന്നിരുന്ന സാഹചര്യത്തിലാണ് സാമൂഹിക അകലം ഉറപ്പ് വരുത്തിക്കൊണ്ട് ബെവ്ക്യൂ ആപ്പ് വഴി ബുക്ക് ചെയ്യുന്നവര്‍ക്ക് മദ്യം വിതരണം ചെയ്‌തിരുന്നത്. ബാറുകളിലെ കൗണ്ടറുകള്‍ വഴിയും, പാഴ്സലായും മാത്രമാണ് ഇക്കാലയളവില്‍ മദ്യം വിതരണം ചെയ്‌തിരുന്നത്. എന്നാല്‍ ഇപ്പോള്‍ സംസ്‌ഥാനത്തെ ബാറുകള്‍ പഴയപടി തുറന്ന സാഹചര്യത്തില്‍ ആളുകള്‍ക്ക് ബുക്കിംഗ് ഇല്ലാതെ നേരിട്ടെത്തി മദ്യം വാങ്ങാന്‍ സാധിക്കും. ഇതോടെയാണ് ആപ്പിന്റെ പ്രസക്‌തി ഇല്ലാതാകുന്നതെന്ന് എക്‌സൈസ് വകുപ്പ് വ്യക്‌തമാക്കുന്നു.
എന്നാല്‍ മദ്യം വാങ്ങാനായി ബുക്ക് ചെയ്‌ത് സമയം നിശ്‌ചയിച്ച് എത്തുന്ന ആളുകള്‍ക്ക് വേണ്ടി ആപ്പ് നിലനിര്‍ത്തണമെന്നാണ് നിര്‍മ്മാതാക്കളുടെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ബെവ്ക്യൂ ആപ്പ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്നോളജീസ് സര്‍ക്കാരിന് നിവേദനം നല്‍കിയിരിക്കുന്നത്. ഇത്തരത്തില്‍ മദ്യം വാങ്ങാന്‍ ആഗ്രഹിക്കുന്ന ആളുകൾക്കായി പ്രത്യേക കൗണ്ടറുകള്‍ തുറക്കണമെന്നും, തിരക്ക് കുറക്കുന്നതിന് ഇത് സഹായകമാകുമെന്നും നിവേദനത്തില്‍ നിര്‍മ്മാതാക്കള്‍ വ്യക്‌തമാക്കുന്നുണ്ട്.
Read also : വായ്‌പാ തട്ടിപ്പ്; സംഘത്തിൽ ഐടി കമ്പനി ഉടമകളും; അറസ്‌റ്റ്