മലപ്പുറം: തിരൂരിൽ മൂന്നര വയസുകാരന്റെ മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയെ ചവിട്ടി കൊന്നതാണെന്ന് രണ്ടാനച്‌ഛൻ ശൈഖ് അർമാൻ പോലീസിനോട് സമ്മതിച്ചു. ആദ്യ ഭർത്താവിലുള്ള കുട്ടിയെ ഭാര്യ മുംതാസ് ബീവി കൂടെ കൊണ്ടുവന്നതിലുള്ള ദേഷ്യം തീർക്കാനായിരുന്നു കുട്ടിക്ക് നേരെ ആക്രമണം നടത്തിയതെന്നാണ് അർമാൻ പോലീസിനോട് സമ്മതിച്ചത്. രണ്ടാനച്‌ഛന്റെ ക്രൂരമായ മർദ്ദനത്തിൽ മൂന്നര വയസുകാരനും പശ്‌ചിമബംഗാൾ സ്വദേശിയുമായ ശൈഖ് സിറാജാണ് മരിച്ചത്.
പ്രതി അർമാനെ പോലീസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കി. കുട്ടിയുടെ പുറത്തുള്ള കാൽപ്പാട്, രക്‌തക്കറ എന്നിവ പ്രതിയുടേത് ആണോയെന്ന് തിരിച്ചറിയാൻ പരിശോധന നടത്തി. ഡിഎൻഎ പരിശോധനക്കായി രക്‌തസാമ്പിളുകളും എടുത്തിട്ടുണ്ട്. ഇത് തൃശ്ശൂർ ഫോറൻസിക് ലാബിലേക്ക് അയക്കും. അതേസമയം, മുംതാസ് ബീവിയുടെ രഹസ്യമൊഴി തിരൂർ മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി.
തവനൂർ റസ്‌ക്യൂ ഹോമിൽ കഴിയുന്ന മാതാവിനെ പോലീസ് മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കുകയായിരുന്നു. അർമാൻ കുട്ടിയെ മർദ്ദിക്കാറുണ്ടെന്ന് പോലീസിന് നൽകിയ മൊഴി മജിസ്‌ട്രേറ്റ് മുമ്പാകെയും മുംതാസ് ബീവി പറഞ്ഞു. തിരൂർ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയ അർമാനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്‌തു. ഇയാളെ മഞ്ചേരി ജില്ലാ ജയിലിലേക്ക് മാറ്റി. തെളിവെടുപ്പിന് വിശദമായ ചോദ്യം ചെയ്യലിനുമായി പ്രതിയെ കസ്‌റ്റഡിയിൽ വാങ്ങും.
Most Read: മമ്മൂട്ടിയ്‌ക്ക് കോവിഡ്; ‘സിബിഐ 5’ ചിത്രീകരണം നിർത്തിവച്ചു