പനാജി: ഗോവയിൽ ബിജെപി മന്ത്രിസഭ ഈ മാസം 14ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കും. മൂന്ന് സ്വതന്ത്രർ ബിജെപിയെ പിന്തുണക്കാൻ തയ്യാറായി രംഗത്തുവന്നു. ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് മുതിർന്ന ബിജെപി നേതാക്കൾ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയെ സർക്കാർ രൂപീകരണ ചർച്ചയ്‌ക്കായി കാണും. ഗോവയിൽ 650 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് തുടർന്നും മുഖ്യമന്ത്രിയാകുമെന്ന കാര്യത്തിൽ ഏതാണ്ട് ഉറപ്പായി.
ഗോവയിൽ ബിജെപി തന്നെ സർക്കാരുണ്ടാക്കുമെന്ന് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്ത് പ്രതികരിച്ചിരുന്നു. ബിജെപി തുടർ ഭരണത്തിലേക്ക് പോകും, എംജിപിയും സ്വതന്ത്രരും തങ്ങൾക്കൊപ്പം നിൽക്കുമെന്നും പ്രമോദ് സാവന്ത് അവകാശപ്പെട്ടിരുന്നു. സർക്കാർ രൂപീകരിക്കാൻ സ്വതന്ത്രരുമായി പ്രാഥമിക ചർച്ചകൾ നടത്തിയെന്ന് പ്രമോദ് സാവന്ത് വ്യക്‌തമാക്കിയിരുന്നു.
മാത്രമല്ല ഗോവയിൽ സർക്കാരുണ്ടാക്കുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം അറിയിച്ചിരുന്നു. ഗോവയിലെ ബിജെപിയുടെ ചുമതലയുള്ള സിടി രവി ഇക്കാര്യം അറിയിച്ചിരുന്നു. പ്രദേശിക പാർട്ടികളുടെയും സ്വതന്ത്രരുടെയും പിന്തുണയോടെ ബിജെപി സർക്കാരുണ്ടാകുമെന്ന് മറ്റൊരു നേതാവ് സദാനന്ദ് തനാവദെയും അറിയിച്ചു. ഇതോടെ ഗോവയിൽ തിരക്കിട്ട നീക്കങ്ങൾക്കും രാഷ്‌ട്രീയ നാടകങ്ങൾക്കും സാധ്യതയേറുകയാണ്. കോൺഗ്രസിനാണ് ഇത് വലിയ തിരിച്ചടിയായത്.
Read Also: ഉത്തരാഖണ്ഡിൽ ബിജെപിക്ക് ഭരണ തുടർച്ച; ചരിത്രത്തിൽ ആദ്യം