തിരുവനന്തപുരം: മറാഠാ സംവരണം 50 ശതമാനത്തിന് മുകളിൽ കടക്കരുതെന്ന സുപ്രീം കോടതിയുടെ സുപ്രധാന വിധി സംസ്‌ഥാനത്തെ മുന്നോക്ക സംവരണത്തെ ബാധിക്കില്ലെന്ന് എൻഎസ്എസ്. സുപ്രീം കോടതിയുടെ പുതിയ വിധി സംബന്ധിച്ച് ഉയർന്നുവരുന്ന അഭിപ്രായ പ്രകടനങ്ങൾ മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യത്തോടെ ഉള്ളതാണെന്നും എൻഎസ്എസ് പ്രസ്‌താവനയിൽ ആരോപിച്ചു.
മറാഠാ സംവരണം 50 ശതമാനം കടക്കരുതെന്ന 1992ലെ ഇന്ദിരാ സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളിക്കൊണ്ടാണ് സുപ്രീം കോടതി സുപ്രധാന വിധി പ്രസ്‌താവിച്ചത്. സംവരണം ഒരു കാരണവശാലും 50 ശതമാനത്തിന് മുകളിൽ ആവരുതെന്ന് കോടതി വ്യക്‌തമാക്കി. ഇന്ദിരാ സാഹ്‌നി കേസിലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്ന് ജസ്‌റ്റിസ് അശോക് ഭൂഷന്റെ അധ്യക്ഷയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അഞ്ച് അംഗങ്ങളും ഏകകണ്‌ഠമായാണ് തീരുമാനിച്ചത്.
മറാഠാ സംവരണവുമായി ബന്ധപ്പെട്ട നിയമം നടപ്പിലാക്കിയാൽ മഹാരാഷ്‌ട്രയിൽ സംവരണം 65 ശതമാനമായി ഉയരുമെന്നും ജസ്‌റ്റിസ് അശോക് ഭൂഷൺ ചൂണ്ടിക്കാട്ടി. തൊഴിലിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും സംവരണം നൽകാൻ 2017 നവംബറിൽ മഹാരാഷ്‌ട്ര നിയമസഭ പാസാക്കിയ നിയമം ചോദ്യം ചെയ്‌തുള്ള ഹരജികളിലാണ് കോടതി വിധി പ്രസ്‌താവിച്ചത്.
Also Read: ബിഡിജെഎസ് എൻഡിഎ വിടില്ല; തീരുമാനം ബിജെപി അഭ്യർഥന മാനിച്ച്