ന്യൂഡെൽഹി: വടക്കാഞ്ചേരി ലൈഫ് മിഷന്‍ ക്രമക്കേടില്‍ സിബിഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സിബിഐ അന്വേഷണം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി അടിയന്തിരമായി പരിഗണിക്കണം എന്ന് കാണിച്ചു കേരളം നല്‍കിയ അപേക്ഷയുടെ അടിസ്‌ഥാനത്തിലാണ് ഇന്ന് കോടതി കേസ് പരിഗണിക്കുന്നത്. എഫ്‌സിആര്‍എ ചട്ടലംഘനം ഉണ്ടായിട്ടില്ലെന്നാണ് കേരളം മുന്നോട്ട് വെക്കുന്ന വാദം.
കേരള ഹൈക്കോടതിയുടെ നടപടി ചോദ്യം ചെയ്‌താണ് ലൈഫ് മിഷൻ ഹരജി സമർപ്പിച്ചിരിക്കുന്നത്. സിബിഐ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നാണ് ലൈഫ് മിഷന്‍ സിഇഒയുടെ ആവശ്യം.
ലൈഫ് മിഷന്‍ അഴിമതിക്ക് പിന്നില്‍ ഉദ്യോഗസ്‌ഥരുടെ ബുദ്ധിപരമായ നീക്കമുണ്ടെന്ന ഹൈക്കോടതി നിഗമനത്തെ ലൈഫ് മിഷന്‍ ഹരജിയില്‍ ചോദ്യം ചെയ്യുന്നു. ഇക്കാര്യങ്ങളില്‍ കൈക്കൂലി ഇടപാട് നടന്നെന്നുള്ള കണ്ടെത്തല്‍ വസ്‌തുതാ പരമല്ലെന്നും ലൈഫ് മിഷൻ വാദിക്കുന്നു.
സര്‍ക്കാരും കരാര്‍ കമ്പനി ഉടമ സന്തോഷ് ഈപ്പനും സിബിഐ രജിസ്‌റ്റർ ചെയ്‌ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജികളും കേരള ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
യുഎഇ കോണ്‍സുലേറ്റുമായി പദ്ധതിക്ക് ധാരണാ പത്രം ഉണ്ടാക്കിയതില്‍ തന്നെ ദുരൂഹതയുണ്ടെന്നു പറഞ്ഞ ഹൈക്കോടതി ഉദ്യോഗസ്‌ഥ തലത്തില്‍ അഴിമതിയുണ്ടായെന്നും വ്യക്‌തമാക്കി. ഈ സാഹചര്യത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണ് എന്നായിരുന്നു ഹരജികള്‍ തള്ളിക്കൊണ്ട് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.
Read Also: കർഷകരുടെ ട്രാക്‌ടർ റാലിയിൽ കുഴപ്പമുണ്ടാക്കാൻ പാക് ശ്രമമെന്ന് ഡെൽഹി പോലീസ്