ഹൈദരാബാദ്: ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ ചിത്രങ്ങളും വീഡിയോയും പുറത്തുവിട്ട ബിജെപി എംഎൽഎക്ക് എതിരെ കേസ് എടുത്തു. ഹൈദരാബാദിൽ കൂട്ട ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ ചിത്രങ്ങളാണ് എംഎൽഎ പുറത്തുവിട്ടത്. പ്രായപൂർത്തി ആവാത്ത പെൺകുട്ടിയുടെ വ്യക്‌തി വിവരങ്ങൾ എംഎൽഎ എം രഘുനാഥൻ റാവു പുറത്തുവിട്ടതായാണ് പരാതി. ഐപിസി സെക്ഷൻ 228 എ വകുപ്പ് പ്രകാരമാണ് ഇയാൾക്ക് എതിരെ കേസ് രജിസ്‌റ്റർ ചെയ്‌തതെന്ന് പോലീസ് പറഞ്ഞു.
ജൂൺ 4ന്, എംഎൽഎ പുറത്തുവിട്ട വീഡിയോയിൽ കാണുന്ന യുവാവ് എഐഎംഐഎം എംഎൽഎയുടെ മകനാണെന്നും അവകാശപ്പെട്ടിരുന്നു. എഐഎംഐഎം എംഎൽഎയുടെ മകന് കൂട്ടബലാൽസംഗത്തിൽ പങ്കുണ്ടെന്ന് ആരോപിച്ച അദ്ദേഹം, എംഎൽഎയുടെ മകനുമായുള്ള ബന്ധം തെളിയിക്കാൻ കൂടുതൽ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നും പറഞ്ഞിരുന്നു.
മെയ് 28നാണ് സംഭവം. ഹൈദരാബാദിലെ ഒരു പബ്ബിൽ പകൽ പാർട്ടിക്കായി എത്തിയ കൗമാരക്കാരിയെ മൂന്ന് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ അഞ്ച് പേർ ചേർന്ന് കൂട്ടബലാൽസംഗത്തിന് ഇരയാക്കുകയായിരുന്നു. വീട്ടിൽ എത്തിക്കാമെന്ന് വാഗ്‌ദാനം ചെയ്‌ത് വാഹനത്തിൽ കയറ്റിയ പ്രതികൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് റിപ്പോർട്. കേസുമായി ബന്ധപ്പെട്ട് ഇതുവരെ നാലുപേരെ കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. ഒളിവിലുള്ള മറ്റൊരു പ്രതിക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
Most Read: സോഷ്യൽ മീഡിയാ സ്‌ഥാപനങ്ങൾക്ക് കടിഞ്ഞാൺ; നീക്കങ്ങൾ തുടങ്ങി സർക്കാർ