കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. മഹാരാഷ്‌ട്ര സ്വദേശിനി ജിയ റാം ജിലോട്ട് (30) ആണ് മരിച്ചത്. ഇന്നലെ രാവിലെ അഞ്ചരയോടെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മെഡിക്കൽ കോളേജ് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.
ജിയയുടെ തലയുടെ പിന്നിൽ ശക്‌തമായ അടിയേറ്റ മുഴയുണ്ട്. കഴുത്തിൽ നഖത്തിന്റെ പാടുകളും ഉണ്ട്. മൂക്കിൽ നിന്നും ചെവിയിൽ നിന്നും രക്‌തം ഒഴുകിയിരുന്നു. യുവതിയുടെ പോസ്‌റ്റുമോർട്ടം നടപടികൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുരോഗമിക്കുകയാണ്. അതേസമയം, മാനസികാരോഗ്യ കേന്ദ്രത്തിലെ മറ്റൊരു അന്തേവാസിയും ജിയയും തമ്മിൽ വഴക്ക് ഉണ്ടാക്കിയിരുന്നതായി അധികൃതർ പറയുന്നു. ഒരേ സെല്ലിൽ ഉണ്ടായിരുന്ന കൊൽക്കത്ത സ്വദേശിനിയും ജിയയും തമ്മിലാണ് ബുധനാഴ്‌ച അടിപിടിയുണ്ടായത്.
തുടർന്ന് കൊൽക്കത്ത സ്വദേശിനിക്ക് പരിക്കേറ്റതിനെ തുടർന്ന് ജിയയെ അഞ്ചാം വാർഡിലെ പത്താം നമ്പർ സെല്ലിലേക്ക് മാറ്റിയിരുന്നു. കഴിഞ്ഞ മാസം അവസാനമാണ് ജിയയെ തലശ്ശേരി മഹിളാമന്ദിരത്തിൽ നിന്ന് കുതിരവട്ടത്തേക്ക് മാറ്റിയത്. കുഞ്ഞിനേയും കൊണ്ട് അലഞ്ഞു തിരിയുകയായിരുന്നു യുവതി. തുടർന്ന് കുഞ്ഞിനെ അടിക്കുന്നത് കണ്ട പോലീസ് ഇടപെട്ടാണ് ഇവരെ മഹിളാമന്ദിരത്തിലും കുട്ടിയെ ബാലമന്ദിരത്തിലും പ്രവേശിപ്പിച്ചത്.
മഹാരാഷ്‌ട്രയിൽ വെച്ച് പരിചയപ്പെട്ട തലശ്ശേരി സ്വദേശിയെ വിവാഹം കഴിച്ചുവെന്നും ആ ബന്ധത്തിൽ ഒരു കുഞ്ഞുണ്ടായ ശേഷം അയാൾ ഉപേക്ഷിച്ച് പോയെന്നും ജിയ പോലീസിൽ മൊഴി നൽകിയിരുന്നു. ഭർത്താവിനെ അന്വേഷിച്ചാണ് തലശ്ശേരിയിലെത്തിയത്. മഹിളാമന്ദിരത്തിൽ മനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ജിയയെ അവിടെ നിന്നും കുതിരവട്ടത്തേക്ക് മാറ്റുകയായിരുന്നു. അതേസമയം, യുവതിയുടെ മരണത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
Most Read: എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യം; ദിലീപ് ഇന്ന് ഹരജി സമർപ്പിക്കും