നിലമ്പൂർ: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം കുറയാത്ത സാഹചര‍്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് തമിഴ്നാട്. യാത്രക്കാർക്ക് അതിർത്തി കടക്കാൻ ഇ-പാസിന് പുറമെ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് കൂടി നിർബന്ധമാക്കി. 48 മണിക്കൂറിനുള്ളിൽ ആർടിപിസിആർ നടത്തി നെഗറ്റിവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമാണ് തമിഴ്നാട് പ്രവേശനം അനുവദിക്കുന്നത്. ടൂറിസം കേന്ദ്രങ്ങൾ കൂടുതലുള്ള നീലഗിരി ജില്ലയിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.
പോലീസ്, ആരോഗ‍്യ വകുപ്പ്, റവന‍്യൂ സംയുക്‌ത പരിശോധനയാണ് നീലഗിരി ജില്ലാ അതിർത്തികളിലെ ചെക്ക്പോസ്‌റ്റുകളിൽ ഏർപ്പെടുത്തിയിട്ടുള്ളത്. അത‍്യാവശ‍്യ യാത്രക്കാർ ആണെങ്കിലും രണ്ട് ഡോസ് വാക്‌സിൻ എടുത്തിട്ടുണ്ടെങ്കിലും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ പ്രവേശനം അനുവദിക്കില്ല. അതേസമയം, ചരക്ക് വാഹനങ്ങളിലെ ജീവനക്കാർക്ക് നിയന്ത്രണങ്ങളിൽ ഇളവുണ്ട്.
എന്നാൽ, തമിഴ്നാട് ഉൾപ്പടെ ഇതര സംസ്‌ഥാനങ്ങളിൽ നിന്നും വരുന്ന അത‍്യാവശ‍്യ യാത്രക്കാർക്ക് കേരളത്തിലേക്ക് കടക്കാൻ ഇ-പാസ് മതിയാകും. ആനമറി അതിർത്തിയിൽ ഇത്തരം യാത്രക്കാർക്ക് ആർടിപിസിആർ പരിശോധനക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്.
Read also: മഹാരാഷ്‌ട്രയിൽ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; പൈലറ്റ് മരിച്ചു