തിരുവനന്തപുരം: സംസ്‌ഥാനത്ത് രണ്ട് ദിവസമായി തുടരുന്ന കടുത്ത കോവിഡ് വാക്‌സിൻ ക്ഷാമത്തിന് താൽകാലിക പരിഹാരമാകുന്നു. ഇന്ന് അഞ്ച് ലക്ഷം ഡോസ് വാക്‌സിൻ സംസ്‌ഥാനത്ത് എത്തിക്കും. മിക്ക ജില്ലകളിലും സർക്കാർ കേന്ദ്രങ്ങളിൽ ഇന്ന് കുത്തിവെപ്പ് ഉണ്ടാകില്ല.
അഞ്ച് ലക്ഷം കോവിഷീൽഡ് വാക്‌സിൻ എറണാകുളത്താണ് എത്തിക്കുക. നാളെയോടെ മറ്റ് ജില്ലകളിലേക്ക് വിതരണം ചെയ്യും. രണ്ട് ദിവസമായി കുത്തിവെപ്പ് പൂർണമായും നിലച്ച തിരുവനന്തപുരം ജില്ലക്ക് 40,000 ഡോസ് ലഭിക്കും. മറ്റ് ജില്ലകൾക്കും ആനുപാതികമായി വാക്‌സിൻ നൽകും. കോവിഷീൽഡിന് പുറമേ കോവാക്‌സിനും തീർന്നതോടെ ഇന്ന് മിക്ക ജില്ലകളിലും വാക്‌സിനേഷൻ പൂർണമായും മുടങ്ങും. ഓണത്തിന് മുൻപ് കൂടുതൽ വാക്‌സിൻ നൽകണമെന്ന് സംസ്‌ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിദിനം നാല് ലക്ഷം ഡോസെങ്കിലും നൽകണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം. വാക്‌സിൻ എടുക്കാൻ വരുന്നവർ കോവിഡ് പരിശോധന നടത്തണമെന്ന കണ്ണൂരിലേയും കാസർഗോട്ടെയും ജില്ലാ ഭരണകൂടങ്ങളുടെ വിവാദ നിബന്ധന ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
Also Read: കോവിഡ്; സംസ്‌ഥാനത്ത് നിലവിലെ നിയന്ത്രണങ്ങൾ തുടരുമെന്ന് മുഖ്യമന്ത്രി