ഡെൽഹി: ജമ്മു കശ്‌മീരിലെ രജൗരിയിൽ സൈന്യത്തിന്റെ തിരിച്ചടി. കാണ്ടി വനമേഖലയിൽ സുരക്ഷാസേന ഒരു ഭീകരനെ വധിച്ചു. എകെ 56 തോക്കും ഹാൻഡ് ഗ്രനേഡും ഉൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു.
ഇന്നലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികർ വീരമൃത്യു വരിച്ചിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകര സംഘടനകളായ പി.എ.എഫ്.എഫ്. ഏറ്റെടുത്തിട്ടുണ്ട്. ആക്രമണത്തെ തുടര്‍ന്ന് രജൗരി ജില്ലയിൽ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ താൽക്കാലികമായി നിർത്തി വെച്ചിരിക്കുകയാണ്.
സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടതായും, മറ്റൊരാൾക്ക് പരിക്കേൽക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്. രജൗരി സെക്‌ടറിലെ കാണ്ടി വനത്തിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് സംയുക്‌ത ഓപ്പറേഷൻ നടന്നത്.
കാണ്ടി വനമേഖലയിലെ ഭീകരവിരുദ്ധ ഓപ്പറേഷൻ പുരോഗമിക്കുന്നതിനിടെ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ജമ്മുവിലെത്തും. ജമ്മു സെക്‌ടറിലെ സുരക്ഷാ സ്‌ഥിതിഗതികൾ അദ്ദേഹം അവലോകനം ചെയ്യും. സ്‌ഥിതിഗതികൾ വിലയിരുത്താൻ കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയും പ്രതിരോധ മന്ത്രിക്കൊപ്പമുണ്ട്.
Kerala News: ‘എഐ ക്യാമറയുടെ മറവില്‍ നടന്നിരിക്കുന്നത് 100 കോടിയുടെ അഴിമതി’; വിഡി സതീശന്‍