ആലപ്പുഴ: കോൺഗ്രസ് നേതാവ് ശശി തരൂർ എംപിക്കെതിരെ രൂക്ഷവിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. തരൂർ ഒരു മണ്ടനാണ്. തരൂർ തറവാടി നായരാണെന്ന് പറഞ്ഞപ്പോൾ അദ്ദേഹം കേട്ട് നിന്നു. പച്ചയ്‌ക്ക് ജാതി പറഞ്ഞപ്പോൾ തിരുത്താനുള്ള ധൈര്യം തരൂർ കാണിച്ചില്ല. അദ്ദേഹത്തെ പോലുള്ള ഇറക്കുമതി ചരക്ക് കേരളത്തിൽ വിലപ്പോകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
”കേരളത്തിൽ വേരുറപ്പിക്കാൻ സമുദായ നേതാക്കളെ സന്ദർശിക്കുകയാണ് ശശി തരൂർ. കോൺഗ്രസിനെ വളർത്തി വലുതാക്കിയ നിരവധി നേതാക്കൾ കേരളത്തിലുണ്ട്. ഡെൽഹി നായരാക്കി തരൂരിനെ അകറ്റിനിർത്തിയിരുന്ന എൻഎസ്എസ് ജനറൽ സെക്രട്ടറി ഒറ്റ ദിവസം കൊണ്ട് അദ്ദേഹത്തെ ചങ്ങനാശേരി നായരും നായരും വിശ്വപൗരനുമാക്കി”-വെള്ളാപ്പള്ളി പറഞ്ഞു.
ഇത്രയും പച്ചയായി ജാതി പറഞ്ഞിട്ടും അവിടെ വെച്ച് അതിനെ എതിർക്കാനോ നിഷേധിക്കാനോ ശശി തരൂർ തയ്യാറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ കുറ്റപ്പെടുത്തി. ഇതോടുകൂടി തരൂരിന്റെ രാഷ്‌ട്രീയ ജീവിതം കേരളത്തിൽ നശിച്ചു. കാരണം, കോൺഗ്രസിനെ വളർത്തി വലുതാക്കാൻ കഷ്‌ടപ്പെട്ട നിരവധി പേരുണ്ട് ഇവിടെ. ചെറുപ്പം മുതൽ കോൺഗ്രസിനായി പ്രവർത്തിച്ച രമേശ് ചെന്നിത്തലയെ പോലുള്ള എത്രയോ പേരുണ്ട്. 15 വർഷത്തെ രാഷ്‌ട്രീയ പരിചയം മാത്രമാണ് തരൂരിന് ഉള്ളതെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി.
”തരൂർ കടുത്ത പിന്നാക്ക വിരോധിയാണ്. ദളിത് നേതാവിനെ കോൺഗ്രസിന്റെ അധ്യക്ഷനാക്കാൻ ശ്രമിച്ചപ്പോൾ അവരെ പിന്തള്ളിയാണ് തരൂർ സ്‌ഥാനാർഥി ആയത്. പിന്നാക്ക വിഭാഗങ്ങളെ തള്ളി തരൂരിന് മുന്നോട്ട് പോകാനാകില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പച്ചക്ക് ജാതി പറഞ്ഞപ്പോൾ തിരുത്താനുള്ള ധൈര്യം തരൂർ കാണിച്ചില്ല. തരൂരിനെപ്പോലുള്ള ഇറക്കുമതി ചരക്കുകൾ കേരളത്തിൽ വിലപ്പോകില്ല. ശശി തരൂർ ഒരു ആനമണ്ടൻ ആണെന്നും” വെള്ളാപ്പള്ളി പരിഹസിച്ചു.
തരൂരിന്റെ രാഷ്‌ട്രീയ ജീവിതം കേരളത്തിൽ നശിച്ചു. കേരളം വിട്ടു വടക്കോട്ട് പോകുന്നതാണ് അദ്ദേഹത്തിന് നല്ലത്. ഒരു സമുദായ നേതാവ് പറഞ്ഞാൽ ജയിക്കുന്ന കാലമാണോ ഇണെന്നും വെള്ളാപ്പള്ളി ചോദിച്ചു. താനടക്കമുള്ള സമുദായ നേതാവിന്റെ വാക്കുകേട്ടല്ല ഇന്ന് ആരും വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Most Read: ഇന്ത്യയുമായുള്ള യുദ്ധങ്ങളിൽ നിന്ന് പാഠം പഠിച്ചു; അനുനയ നീക്കത്തിന് തയ്യാറെന്ന് പാകിസ്‌ഥാൻ