കോഴിക്കോട്: കാൽനട യാത്രക്കാരനായ വയോധികനെ തടഞ്ഞുനിർത്തി അക്രമിക്കുകയും പണമടങ്ങിയ പേഴ്‌സുമായി കടന്നുകളയുകയും ചെയ്‌ത സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. കോഴിക്കോട് കല്ലായി പള്ളിക്കണ്ടി എസ്‌വി ഹൗസിൽ യാസിർ (34) എന്ന ചിപ്പുവിനെയാണ് കസബ പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇന്ന് രാവിലെ ശ്രീകണ്‌ഠേശ്വര ക്ഷേത്രത്തിന് സമീപം വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ഞായറാഴ്‌ച ഉച്ചയോടെയാണ് മലപ്പുറം ആലത്തിയൂർ സ്വദേശി ഉണ്ണിക്കൃഷ്‌ണനെ മൂന്നംഗ സംഘം ആക്രമിച്ചത്. പാവമണി റോഡിൽ വെച്ച് യാസർ ഉൾപ്പടെയുള്ള മൂന്നംഗ സംഘം വയോധികനെ തടയുകയായിരുന്നു. തുടർന്ന് വയോധികന്റെ കൈയിലുണ്ടായിരുന്ന ഇളനീർ ആവശ്യപ്പെട്ടു. തരില്ലെന്ന് പറഞ്ഞതോടെ ഭീകരമായി മർദ്ദിച്ചു.
മുഖത്തും കൈക്കും അടിച്ച് പരിക്കേൽപ്പിക്കുകയും നിലത്ത് തള്ളിയിടുകയും ചെയ്‌തു. നിലത്തുവീണ വയോധികന്റെ കൈവശമുണ്ടായിരുന്ന 900 രൂപയും ആധാർ കാർഡ് ഉൾപ്പടെയുള്ള രേഖകളും അടങ്ങിയ പേഴ്‌സ് തട്ടിപ്പറിക്കുകയായിരുന്നു. വയോധികൻ ചികിൽസയിലാണ്.
Most Read| ഗർഭഛിദ്രം ഭരണഘടനാ അവകാശമാക്കി ഫ്രാൻസ്; ലോകത്തിലെ ആദ്യ രാജ്യം