കാസർഗോഡ്: ജില്ലയിലെ ആദ്യത്തെ ഓക്‌സിജൻ പ്ളാന്റ് ഓഗസ്‌റ്റോടെ പൂർത്തിയാകുമെന്ന് അധികൃതർ അറിയിച്ചു. പദ്ധതിയുടെ വിവിധ പേപ്പർ ജോലികൾ പൂർത്തീകരിച്ചതായും, ഉടൻ സിവിൽ പ്രവൃത്തികൾക്ക് തുടക്കമാകുമെന്നും അധികൃതർ പറഞ്ഞു. 1.87 രൂപാ ചിലവിൽ ചട്ടഞ്ചാലിലെ വ്യവസായ പാർക്കിലെ ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള 50 സെന്റ് സ്‌ഥലത്താണ് പ്ളാന്റ് നിർമിക്കുന്നത്.
കൊച്ചി ആസ്‌ഥാനമായ കെയർ സിസ്‌റ്റംസിനാണ് നിർമാണ ചുമതല. പ്ളാന്റ് വഴി ഒരു ദിവസം 200 സിലിണ്ടറോളം ഓക്‌സിജൻ ഉൽപാദിപ്പിക്കാൻ സാധിക്കും. ജില്ലാ വ്യവസായ കേന്ദ്രം മാനേജരാണ് പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്‌ഥൻ. സിവിൽ പ്രവൃത്തികളുടെ ചുമതല നിർമിതി കേന്ദ്രമാണ് നടപ്പിലാക്കുക. കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കിൽ ജില്ലക്ക് ആവശ്യമായ ഓക്‌സിജൻ ഇവിടെ നിന്ന് തന്നെ ലഭ്യമാക്കാൻ കഴിയുമെന്നാണ് ഉദ്യോഗസ്‌ഥർ പറയുന്നത്.
ഭാവിയിൽ വ്യാവസായിക ആവശ്യങ്ങൾക്കും കൂടി പ്ളാന്റിൽ നിന്ന് ഓക്‌സിജൻ ലഭ്യമാക്കാൻ സാധിക്കുന്ന തരത്തിലാണ് പ്ളാന്റ് നിർമിക്കുന്നത്. സെപ്റ്റംബർ ആദ്യവാരത്തിൽ പ്ളാന്റിൽ നിന്ന് ഓക്‌സിജൻ വിതരണം നടത്താകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ഇൻചാർജ് കെ സജിത് കുമാർ പറഞ്ഞു.
Read Also: പ്രതിപക്ഷ ബഹളം; പാർലമെന്റിലെ ഇരുസഭകളും നിർത്തിവെച്ചു