പാലക്കാട്: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പാലക്കാടന്‍ പതിപ്പിന് ഇന്ന് തിരശീല താഴും. ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് ആരംഭിച്ച മേളയാണ് കൊച്ചി, തലശ്ശേരി പതിപ്പുകള്‍ക്ക് ശേഷം പാലക്കാട് സമാപിക്കുന്നത്. കാല്‍ നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ് നാലിടങ്ങളിലായി മേള നടത്തിയത്.
നിരവധി അവാർഡുകൾ നേടിയതും ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചതുമായ ചിത്രങ്ങള്‍ ഉള്‍പ്പടെ 80 സിനിമകള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ ‘വൈഫ് ഓഫ് എ സ്‌പൈ’, ‘ദ മാന്‍ ഹൂ സോള്‍ഡ് ഹിസ് സ്‌കിന്‍’, ‘ക്വാ വാഡിസ് ഐഡ’, ‘ഡിയര്‍ കോമ്രേഡ്‌സ്’, ‘റോം’ തുടങ്ങിയ ചിത്രങ്ങള്‍ പ്രേക്ഷക ഹൃദയം കവര്‍ന്നു. ‘ചുരുളി’, ‘ഹാസ്യം’, ‘ബിരിയാണി’ തുടങ്ങിയ മലയാള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചത് നിറഞ്ഞ വേദിയിലാണ്.
വൈകീട്ട് ആറിന് പ്രിയാ തിയേറ്ററില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്‌ണന്‍ മുഖ്യാതിഥിയാകും. അക്കാദമി ചെയര്‍മാന്‍ കമല്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ആര്‍ട്ടിസ്‌റ്റിക് ഡയറക്‌ടര്‍ ബീനാ പോള്‍ അവാര്‍ഡുകള്‍ പ്രഖ്യാപിക്കും.
അക്കാദമി നിവാഹക സമിതി അംഗങ്ങളായ സിബി മലയില്‍, വികെ ജോസഫ്, സെക്രട്ടറി അജോയ് ചന്ദ്രന്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുക്കും. സമാപന സമ്മേളനത്തിന് ശേഷം മൽസര വിഭാഗത്തില്‍ സുവര്‍ണ ചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.
Read Also: ഇ ശ്രീധരനാണ് മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്ന് പറഞ്ഞിട്ടില്ല; തിരുത്തലുമായി കെ സുരേന്ദ്രൻ