തിരുവനന്തപുരം: വെള്ളനാട് കിണറ്റിൽ വീണ കരടി രക്ഷാപ്രവർത്തനത്തിനിടെ ചത്ത സംഭവത്തിൽ വീഴ്‌ച വരുത്തിയ ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതു താൽപര്യ ഹരജി സമർപ്പിച്ചു. ‘വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ’ എന്ന അഡ്വക്കെസി സംഘടനയാണ് ഹരജി നൽകിയത്. ഉദ്യോഗസ്‌ഥരുടെ അശാസ്‌ത്രീയ നടപടിയാണ് കരടി ചാകാൻ കാരണമെന്നാണ് ഹരജിയിലെ വാദം.
ചീഫ് വൈൽഡ് ലൈഫ് വാർഡൻ, വെടിവെച്ച വെറ്ററിനറി സർക്കാൻ അടക്കം ഉള്ളവർക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും ഇവരിൽ നിന്നും നഷ്‌ടപരിഹാരം ഈടാക്കണമെന്നും ഹരജിയിലുണ്ട്. ഹൈക്കോടതി ഹരജി മറ്റന്നാൾ പരിഗണിക്കും. അതേസമയം, കരടി ചത്തതിൽ വനംവകുപ്പിന് വീഴ്‌ച സംഭവിച്ചിട്ടില്ലെന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ കണ്ടെത്തൽ.
നേരത്തെ, പോസ്‌റ്റുമോർട്ടം വിവരങ്ങൾ ഉൾപ്പെടുത്തി പ്രാഥമിക റിപ്പോർട് വനം മന്ത്രിക്ക് നൽകിയിരുന്നു. മയക്കുവെടി വെക്കാതെ കരടിയെ പുറത്തെടുക്കാൻ സാധിക്കില്ലെന്നായിരുന്നു പ്രാഥമിക റിപ്പോർട്ടിലേയും ഉള്ളടക്കം. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ വൈൽഡ് ലൈഫ് വാർഡനും ഡിഎഫ്ഒയ്‌ക്കും മെമ്മോ നൽകുന്നതിന് അപ്പുറം കാര്യമായ നടപടികൾക്ക് സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.
കോഴിയെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് വെള്ളനാട് ജനവാസ മേഖലയിലെ കിണറ്റിൽ കരടി വീണത്. മയക്കുവെടിവെച്ചു കരടിയെ പിടികൂടി പുറത്തെത്തിച്ചു കൂട്ടിനുള്ളിൽ ആക്കിയശേഷം വനമേഖലയിൽ തുറന്നുവിടാനായിരുന്നു വനം വകുപ്പിന്റെ ശ്രമം. എന്നാൽ, മയക്കുവെടിയേറ്റ കരടി റിങ് നെറ്റിൽ പിടിച്ചു കിടന്നെങ്കിലും പിന്നീട് വഴുതി വെള്ളത്തിലേക്ക് തന്നെ വീഴുകയായിരുന്നു. പിന്നാലെ മയങ്ങിവീണ കരടി വെള്ളത്തിൽ മുങ്ങി ചാവുകയായിരുന്നു.
Most Read: സുഡാനിൽ നിന്നുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ഇന്ന് ഡെൽഹിയിലെത്തും