മാനന്തവാടി: ജനവാസ മേഖലയിലിറങ്ങി ഭീതി വിതച്ച കരടിയെ കാട്ടിലേക്ക് കയറ്റി. ഇന്നലെ രാത്രി പത്തരയോടെയാണ് കരടിയെ പട്രോളിങ് ടീം പിന്തുടർന്ന് നെയ്‌ക്കുപ്പ വനത്തിലേക്ക് കയറ്റിവിട്ടത്. 90 മണിക്കൂറാണ് ജനവാസ മേഖലയിൽ കരടി സഞ്ചരിച്ചത്. ഇന്നലെ പുലർച്ചെ പനമരം ഭാഗത്ത് കരടിയെ കണ്ടിരുന്നു. പിന്നീട് പകൽ മുഴുവൻ എവിടെയാണെന്ന് അറിയാൻ സാധിച്ചില്ല.
രാത്രിയിൽ ചെഞ്ചെടിയിൽ സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിൽ കരടിയെ കണ്ടു. തുടർന്ന് പുൽപ്പള്ളിയിലെ വനപാലകരുടെ നേതൃത്വത്തിൽ കരടിയെ കാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. കരടി കാട്ടിലുണ്ടെന്ന് ഉറപ്പാക്കുന്നത് ഉൾപ്പടെയുള്ള നിരീക്ഷണം നടത്തും. മയക്കുവെടി വെച്ച് പിടികൂടാനായിരുന്നു തീരുമാനമെങ്കിലും കരടിയെ കണ്ടെത്താനായിരുന്നില്ല.
നാട്ടിലിറങ്ങി വിലസിയ കരടി സഞ്ചാരത്തിനിടെ കണ്ണിൽ കണ്ടതെല്ലാം നശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി കാരക്കമല എത്തിയ കരടി മാങ്കാണി തറവാട്ടിലെത്തി മൂന്ന് കിലോയിലധികം പഞ്ചസാര നശിപ്പിച്ചതായി പറയുന്നു. സമീപത്ത് കഴിഞ്ഞ ദിവസം ഉൽഘാടനം ചെയ്‌ത സോമശേഖരൻ എന്നയാളുടെ കച്ചവട സ്‌ഥാപനത്തിന്റെ വാതിൽ തകർത്ത് കടയ്ക്കുള്ളിലെ സാധനങ്ങൾ വാരിവലിച്ചിട്ടു. എട്ടു കാട്ടാനകൾക്ക് പിന്നാലെ പനമരം ടൗണിന് സമീപം കരടി എത്തിയത് ജനങ്ങളെ ഭീതിയിലാഴ്‌ത്തി.
ഞായറാഴ്‌ച പുലർച്ചെ രണ്ടുമണിയോടെ പയ്യമ്പള്ളിയിലാണ് കരടിയെ ആദ്യം കണ്ടത്. പിന്നീട് തോണിച്ചാൽ, പീച്ചങ്കോട്, തരുവണ കരിങ്ങാരി എന്നീ മേഖലകളിലും എത്തി. ഒരു ദിവസം മുൻപ് കരിങ്ങാരിയിലെ നെൽപ്പാടത്തും തോട്ടത്തിലുമായി കരടിയെ കണ്ടു. വനംവകുപ്പ് മയക്കുവെടി വെക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. അവശൻ ആണെങ്കിലും കരടി അതിവേഗം മറ്റൊരിടത്തേക്ക് ഓടിമറയുന്നതാണ് ദൗത്യ സംഘത്തിന് വെല്ലുവിളിയായത്.
Most Read| ഐതിഹാസിക കരിയറിന് തിരശീല; ബോക്‌സിങ് ഇതിഹാസം മേരി കോം വിരമിച്ചു