കോഴിക്കോട്: ജില്ലയിലെ തൊട്ടിൽപ്പാലത്ത് നിന്ന് കാണാതായ കോളേജ് വിദ്യാർഥിനിയെ ആൾപ്പാർപ്പില്ലാത്ത വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിലെ പ്രതി പിടിയിൽ. കുണ്ടുതോട് സ്വദേശിയായ ജുനൈദാണ് പിടിയിലായത്. പ്രതിക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. വടകരയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്‌ത് വരികയാണ്.
കഴിഞ്ഞ വ്യാഴാഴ്‌ചയാണ് സംഭവം നടന്നത്. തൊട്ടിൽപ്പാലം സ്വദേശിയായ പെൺകുട്ടിയെ ഹോസ്‌റ്റലിൽ നിന്നും കാണാതായെന്ന് കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ജുനൈദിന്റെ വീട്ടിൽ കാലുകൾ കെട്ടിയിട്ട് വിവസ്‌ത്രയായ നിലയിലായിരുന്നു പെൺകുട്ടി. പോലീസെത്തിയാണ് പെൺകുട്ടിയെ രക്ഷിച്ചത്.
രക്ഷിതാക്കൾ വിദേശത്തായതിനാൽ ഒറ്റക്കാണ് ജുനൈദ് വീട്ടിൽ കഴിഞ്ഞിരുന്നത്. ഇയാൾ മയക്കുമരുന്നിന് അടിമയാണെന്നാണ് പോലീസ് നൽകുന്ന വിവരം. 19കാരിയായ പെൺകുട്ടിയെ ജുനൈദ് ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയ ശേഷം ക്രൂരമായി ബലാൽസംഗത്തിന് ഇരയാക്കിയതായും പോലീസ് അറിയിച്ചു. പീഡനത്തിന് ശേഷം ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തിയെന്നും എഫ്ഐആറിലുണ്ട്. വീട്ടിൽ നിന്ന് എംഡിഎംഎ കണ്ടെടുത്തതിനാൽ മറ്റൊരു കേസും ജുനൈദിനെതിരെ ചുമത്തിയിട്ടുണ്ട്. നാദാപുരം ഡിവൈഎസ്‌പി വിവി ലതീഷിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
Most Read| ശാസ്‌ത്രജ്‌ഞർക്ക് സല്യൂട്ട് ; ചന്ദ്രയാൻ 3 ഇറങ്ങിയ ഇടം ഇനി ‘ശിവശക്‌തി’- പ്രധാനമന്ത്രി