ബെംഗളൂരു: ചന്ദ്രയാൻ 3ന്റെ വിജയത്തിനായി പ്രവർത്തിച്ച ശാസ്‌ത്രജ്‌ഞൻമാരെ ബെംഗളൂരുവിലെത്തി നേരിട്ട് കണ്ടു അഭിനന്ദിച്ചു പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രനിൽ ഇന്ത്യയുടെ ശംഖനാദം മുഴക്കിയ ചന്ദ്രയാൻ മൂന്നിന് വേണ്ടി പ്രയത്‌നിച്ച ഓരോ ശാസ്‌ത്രജ്‌ഞരും രാജ്യത്തെ ഉയരങ്ങളിലേക്ക് എത്തിച്ചുവെന്നും അഭിപ്രായപ്പെട്ടു. ശാസ്‌ത്രജ്‌ഞർക്ക് സല്യൂട്ട് നൽകിയ മോദി അവരെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെ വികാരഭരിതനായി.
ചന്ദ്രയാൻ മുന്നിലൂടെ രാജ്യത്തിന്റെ പ്രൗഢി ചന്ദ്രനോളം എത്തി. ഇന്നേവരെ എത്തിയിട്ടില്ലാത്ത ഇടത്താണ് നമ്മൾ കാലുകുത്തിയത്. പുതിയ, മാറുന്ന ഇന്ത്യ ഇരുണ്ട കോണിൽ പോലുമെത്തി വെളിച്ചം തെളിയിക്കുന്നു. വലിയ ശാസ്‌ത്രസമസ്യകൾ പോലും പരിഹരിക്കാൻ ഇന്ത്യയുടെ ശാസ്‌ത്രലോകത്തിന് ശേഷിയുണ്ട്. ചന്ദ്രയാൻ സോഫ്റ്റ് ലാൻഡിങ് നടന്ന ഓരോ നിമിഷവും ഓർമയിലുണ്ട്. രാജ്യം ആഘോഷാരവം മുഴക്കിയ നിമിഷം എങ്ങനെ മറക്കും. ഓരോ ഇന്ത്യക്കാരനും ഒരു വലിയ പരീക്ഷ പാസായ പോലെ, സ്വന്തം നേട്ടം പോലെ ആഘോഷിച്ചു- മോദി പറഞ്ഞു.
ഈ നേട്ടം യാഥാർഥ്യമാക്കിയത് ഒരുകൂട്ടം ശാസ്‌ത്രജ്‌ഞർമാരാണ്. പ്രഗ്യാൻ ചന്ദ്രോപരിതലത്തിൽ കാൽപ്പാടുകൾ പതിപ്പിച്ചു കഴിഞ്ഞു. ലോകം മുഴുവൻ ഇന്ത്യയുടെ നേട്ടം അംഗീകരിച്ചു കഴിഞ്ഞു. ഇസ്രോയുടെ ഓരോ അംഗങ്ങൾക്കും നന്ദി. നിങ്ങൾ രാജ്യത്തെ ഉയരങ്ങളിൽ എത്തിച്ചു. ചന്ദ്രനിൽ വിക്രം കാൽ കുത്തിയ ഇടം ഇനി ‘ശിവശക്‌തി’ എന്ന് അറിയപ്പെടും. ഓഗസ്‌റ്റ് 23 ഇനി മുതൽ ‘ദേശീയ ബഹിരാകാശ ദിന’മായും ആചരിക്കും- പ്രധാനമന്ത്രി വ്യക്‌തമാക്കി.
ചന്ദ്രയാൻ മൂന്ന് ചന്ദ്രനിൽ സ്‌പർശിച്ച, അഭിമാനകരമായ നിമിഷം താൻ വിദേശത്ത് ആയിരുന്നെങ്കിലും മനസ് നിങ്ങൾക്ക് ഒപ്പമായിരുന്നു. ഈ നിമിഷം നിങ്ങളുടെ ഒപ്പം എത്താൻ കഴിഞ്ഞതിൽ സന്തോഷം. വിദേശ സന്ദർശനം പൂർത്തിയായാലുടൻ നിങ്ങളെ വന്ന് കാണാനാണ് ആഗ്രഹിച്ചതെന്നും പ്രധാനമന്ത്രി ശാസ്‌ത്രജ്‌ഞരെ അഭിസംബോധന ചെയ്‌ത് പറഞ്ഞു.
Most Read| ക്രൂരതയുടെ അങ്ങേയറ്റം: മുസ്ലിം വിദ്യാർഥിയെ ഹിന്ദു സഹപാഠികളാൽ മർദ്ദിപ്പിച്ച് അധ്യാപിക