രാജപുരം: ജില്ലയെ കർണാടകവുമായി ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാനപാത ഭാരത് മാല രണ്ടാംഘട്ട പദ്ധതിയിൽ ഉൾപ്പെടുത്തി വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു . മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് നൽകിയ റോഡുകളുടെ പട്ടികയിൽ കാഞ്ഞങ്ങാട്- പാണത്തൂർ സംസ്‌ഥാന പാതയും ഉൾപ്പെടുത്തിയിട്ടുണ്ട്.
പൂടങ്കല്ല് മുതൽ ചെറക്കടവ് വരെയുള്ള റോഡ് വികസനത്തിന് സംസ്‌ഥാന സർക്കാർ കിഫ്‌ബിയിൽ നിന്ന് 59 കോടി രൂപ അനുവദിക്കാൻ തീരുമാനിച്ചപ്പോഴാണ് ഭാരത് മാല പദ്ധതിയിൽ ഈ റോഡ് ഉൾപ്പെട്ടിരിക്കുന്നത്.
2018ൽ കാഞ്ഞങ്ങാട്- പാണത്തൂർ- വാഗമണ്ഡല- മടിക്കേരി റോഡ് ദേശീയപാതാ പട്ടികയിൽ ഇടം നേടിയിരുന്നു. ഡിപിആർ സർവേയും അലെയ്ൻമെന്റ് സർവേയും പൂർത്തിയാക്കി കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചെങ്കിലും തുടർനടപടിയുണ്ടായില്ല. ഇക്കുറി അങ്ങനെ ഉണ്ടാവരുതെന്നാണ് മലയോര മേഖലയുടെ ആവശ്യം.
കാഞ്ഞങ്ങാട് മുതൽ പാണത്തൂർ വരെ നീളുന്ന 44 കിലോമീറ്റർ റോഡാണ് കേന്ദ്ര സർക്കാരിന്റെ ദേശീയപാത വികസന പദ്ധതിയായ ഭാരത് മാല പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. നിലവിൽ സംസ്‌ഥാന പാതക്ക് 25 മീറ്റർ മുതൽ 35 മീറ്റർ വരെ വീതി ഉള്ളതിനാൽ സ്‌ഥലം ഏറ്റെടുപ്പ് തടസമാകാൻ ഇടയില്ല.
Read Also: സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് ഇന്ന്; വനിതാ കമ്മീഷൻ അധ്യക്ഷ സ്‌ഥാനം ചർച്ചയാവും