തിരുവനന്തപുരം: കെപിസിസി അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് ഉടൻ ഉണ്ടാകുമെന്ന് സൂചന. തിരഞ്ഞെടുപ്പ് തോൽവിയും, സംസ്‌ഥാനത്തെ നിലവിലെ സാഹചര്യവും വിലയിരുത്തി നാളെ അശോക് ചവാൻ സമിതി റിപ്പോർട് സമർപ്പിക്കുന്നുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാകും പ്രഖ്യാപനമുണ്ടാകുക. അതേസമയം അധ്യക്ഷ ചുമതല താൽക്കാലികമായി മറ്റാർക്കെങ്കിലും നൽകണമെന്ന എ, ഐ ഗ്രൂപ്പുകളുടെ ആവശ്യം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തള്ളി.
അധ്യക്ഷനായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ നിസഹകരണം അശോക് ചവാൻ സമിതിയുടെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. ഇക്കാര്യം കോൺഗ്രസ് അധ്യക്ഷയെ അശോക് ചവാൻ തന്നെയാണ് അറിയിച്ചത്. മുല്ലപ്പള്ളി മൊഴി നൽകാത്ത സാഹചര്യത്തിൽ തനിക്ക് നൽകിയ കത്ത് കെപിസിസി അധ്യക്ഷന്റെ നിലപാടായി പരിഗണിക്കാൻ സോണിയ ഗാന്ധി നിർദ്ദേശിച്ചു. ഇതിന്റെ അടിസ്‌ഥാനത്തിലാണ് റിപ്പോർട് തയ്യാറാക്കുന്നത്. എകെ ആന്റണിയുടെ നിലപാടും സമിതി രേഖപ്പെടുത്തിയിട്ടുണ്ട്.
Read Also: ലക്ഷദ്വീപ് സന്ദർശനം; യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു