തിരുവനന്തപുരം: അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ പുതിയ നിയമ പരിഷ്‌കാരങ്ങളിൽ പ്രതിഷേധം തുടരുന്ന ലക്ഷദ്വീപിൽ സന്ദർശനാനുമതി തേടിയ യുഡിഎഫ് എംപിമാർക്ക് അനുമതി നിഷേധിച്ചു. ലക്ഷദ്വീപ് ഭരണകൂടമാണ് യുഡിഎഫ് എംപിമാരുടെ സംഘത്തിന് യാത്രാനുമതി നിഷേധിച്ചത്. ഇന്ന് (തിങ്കളാഴ്‌ച) ലക്ഷദ്വീപ് സന്ദർശിക്കുന്നതിനാണ് എംപിമാർ അനുമതി തേടിയത്.
തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങൾക്കു പോലും യാത്രാനുമതി നിഷേധിക്കുന്നത് തീർത്തും ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് യുഡിഎഫ് സംഘത്തിന്റെ ഏകോപന ചുമതലയുളള എൻകെ പ്രേമചന്ദ്രൻ എംപി പ്രതികരിച്ചു. ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
ലക്ഷദ്വീപിലെ സ്‌ഥിതിഗതികൾ നേരിട്ട് കണ്ട് വിലയിരുത്താൻ സന്ദർശനാനുമതി തേടി കഴിഞ്ഞ ദിവസം അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേൽ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഷിപ്പിങ് മന്ത്രി മന്‍സുഖ് എല്‍ മണ്ഡാവിയ എന്നിവര്‍ക്ക് യുഡിഎഫ് എംപിമാർ കത്ത് നൽകിയിരുന്നു.
യുഡിഎഫിലെ അഞ്ച് എംപിമാരുള്‍പ്പെട്ട സംഘമാണ് പ്രേമചന്ദ്രന്റെ നേതൃത്വത്തില്‍ ദ്വപീലേക്ക് പോകാൻ തീരുമാനിച്ചിരുന്നത്. ബെന്നി ബെഹനാന്‍, എംകെ രാഘവന്‍, ഹൈബി ഈഡന്‍, ഇടി മുഹമ്മദ് ബഷീര്‍ എന്നിവരാണ് പ്രമചന്ദ്രനൊപ്പം പോകാൻ തീരുമാനിച്ചിരുന്ന മറ്റ് എംപിമാര്‍.
കഴിഞ്ഞദിവസം, ലക്ഷദ്വീപ് സന്ദര്‍ശനത്തിനായി സിപിഎം എംപിമാർ നല്‍കിയ അപേക്ഷയും ദ്വീപ് അഡ്‌മിനിസ്‌ട്രേഷന്‍ തള്ളിയിരുന്നു. കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് ഇന്നലെ ഇവർ നൽകിയ അപേക്ഷ തള്ളിയത്. എംപിമാരായ വി ശിവദാസന്‍, എഎം ആരിഫ്, എളമരം കരീം എന്നിവരാണ് ദ്വീപ് സന്ദര്‍ശിക്കാന്‍ അപേക്ഷ നല്‍കിയത്. സന്ദര്‍ശനം മുടക്കാന്‍ അഡ്‌മിനിസ്‌ട്രേഷന്‍ മനഃപൂർവം ശ്രമിക്കുകയാണെന്ന് എളമരം കരീം പറഞ്ഞിരുന്നു. ദ്വീപിലെ യഥാർഥ വസ്‌തുത പുറത്തറിയുമെന്ന ആശങ്കയാണ് ദ്വീപ് ഭരണകൂടത്തിനെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Most Read: ക്ളബ്ഹൗസ് ആപ്പ് ഡൗൺലോഡ് 2 മില്യണിലേക്ക്; ടെക് ലോകത്തെ ഞെട്ടിച്ചുകൊണ്ടുള്ള വളർച്ച