കാസര്‍കോട്: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാ പഞ്ചായത്ത് ഭരണം തിരിച്ചുപിടിച്ച എല്‍ഡിഎഫ് 15 ഗ്രാമപഞ്ചായത്തുകളില്‍ ഭരണം ഉറപ്പിച്ചു. അതേസമയം നാല് പഞ്ചായത്തുകളില്‍ ആര് ഭരിക്കുമെന്ന് സ്വതന്ത്രർ തീരുമാനിക്കും.
ജില്ലാ പഞ്ചായത്തില്‍ സ്വതന്ത്രനുള്‍പ്പെടെ 8 ഡിവിഷനില്‍ ജയം നേടി ഇത്തവണ എല്‍ഡിഎഫ് ഭരണം തിരിച്ചുപിടിച്ചു. 7 ഡിവിഷനില്‍ യുഡിഎഫും 2 ഡിവിഷനില്‍ എന്‍ഡിഎയും ജയിച്ചപ്പോള്‍ മുന്‍ ജില്ലാ പഞ്ചായത്ത് സ്‌റ്റാന്റിങ് കമ്മറ്റി ചെയര്‍മാനും മുന്‍ കോണ്‍ഗ്രസ് നേതാവുമായ ഷാനവാസ് പാദുരിന്റെ വിജയമാണ് എല്‍ഡിഎഫിന് ഭരണം ഉറപ്പിച്ചത്. 139 വോട്ടിന്റെ അട്ടിമറി വിജയമാണ് ഇടതു സ്വതന്ത്രനായ ഷാനവാസ് പാദൂര്‍ ചെങ്കളയില്‍ നേടിയത്.
6 ബ്‌ളോക്ക് പഞ്ചായത്തില്‍ 4 ഇടത്ത് എല്‍ഡിഎഫും 2 ഇടത്ത് യുഡിഎഫും ഭരണം നിലനിര്‍ത്തി. നഗരസഭകളില്‍ കാസര്‍കോട് നഗരസഭ മാത്രമാണ് യുഡിഎഫിന് സ്വന്തമാക്കാനായത്. നീലേശ്വരത്തും കാഞ്ഞങ്ങാടും വ്യക്‌തമായ ഭൂരിപക്ഷത്തിലാണ് എല്‍ഡിഎഫിന്റെ ജയം.
ജില്ലയിലെ 38 ഗ്രാമ പഞ്ചായത്തുകളില്‍ 15 എണ്ണം എല്‍ഡിഎഫ് തൂത്തുവാരി. കഴിഞ്ഞ തവണ വിജയിച്ച പുല്ലൂര്‍ പെരിയ, വെസ്‌റ്റ്എളേരി പഞ്ചായത്തുകള്‍ നഷ്‌ടമായപ്പോള്‍ ഉദുമ, കുറ്റിക്കോല്‍, വലിയപറമ്പ് പഞ്ചായത്തുകള്‍ യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. യുഡിഎഫിന് 13 പഞ്ചായത്തുകളില്‍ മാത്രമാണ് കേവല ഭൂരിപക്ഷം. മലയോര പഞ്ചായത്തായ ഈസ്‌റ്റ് എളേരിയില്‍ ഭരണം ഇക്കുറിയും ജനകീയ വികസന മുന്നണിക്കാണ്.
2015ല്‍ 5 ഇടത്ത് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി ഇത്തവണയും 5 ഇടങ്ങളില്‍ മേല്‍ക്കൈ നേടി. എന്നാല്‍ മധൂരും ബെള്ളൂരും ഒഴികെ മീഞ്ച, പൈവളിഗെ, കാറഡുക്ക പഞ്ചായത്തുകളില്‍ ഭരണം പ്രതിസന്ധിയിലാണ്. അതേസമയം ബദിയടുക്ക, മുളിയാര്‍, വൊര്‍ക്കാടി, കുംബഡാജെ പഞ്ചായത്തുകള്‍ ആര്‍ക്കൊപ്പമെന്നത് സ്വതന്ത്രര്‍ തീരുമാനിക്കും.
Read also: മാറ്റമില്ലാത്ത ചുവപ്പ്; ഇടത് തരംഗത്തിൽ കോഴിക്കോട്; നഗരസഭ ഒഴികെയുള്ള ഇടങ്ങളിൽ സർവാധിപത്യം