തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ എംപി. പ്രഫുല്‍ പട്ടേല്‍ ലക്ഷദ്വീപിലെ ഏക ഗുണ്ടാ അഡ്‌മിനിസ്‌ട്രേറ്ററാണ് എന്ന് മുരളീധരൻ ആരോപിച്ചു.
ജനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലുന്ന സമീപനമാണ് അഡ്‌മിനിസ്‌ട്രേറ്റർ സ്വീകരിക്കുന്നത്. ലക്ഷദ്വീപിലെ കാര്യങ്ങളെല്ലാം കൈവിട്ടുപോയെന്നും അദ്ദേഹം പറഞ്ഞു.
പ്രഫുൽ പട്ടേലിന്റെ നടപടികൾക്ക് എതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ലക്ഷദ്വീപിൽ നടക്കുന്നത് സാംസ്‌കാരിക അധിനിവേശമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. ദ്വീപ് നിവാസികളെ പീഡിപ്പിക്കുന്നവർ രാജ്യത്തിന്റെ ശത്രുക്കളാണ്. എഐസിസി സംഘത്തിന് സന്ദർശനാനുമതി നിഷേധിച്ചത് ഫാസിസമാണെന്നും അദ്ദേഹം പറഞ്ഞു.
ഫാസിസ്‌റ്റ് കിരാത ഭരണം അനുവദിച്ചു തരാനാകില്ല. വിവാദങ്ങളുടെ പശ്‌ചാത്തലത്തിൽ ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ കെ പട്ടേലിനെ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.
അതേസമയം, ലക്ഷദ്വീപിലെ അഡ്‌മിനിസ്‌ട്രേറ്ററുടെ നടപടികള്‍ക്കെതിരേ കേരളാ നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കാന്‍ നീക്കമുണ്ട്. ലക്ഷദ്വീപിലെ ജനങ്ങൾക്ക് പിന്തുണയുമായി പ്രമേയം കൊണ്ടുവരണമെന്ന് പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം പരിശോധിച്ച് വരികയാണെന്നും സ്‌പീക്കര്‍ എംബി രാജേഷ് അറിയിച്ചു.
അഡ്‌മിനിസ്‌ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെ ലക്ഷദ്വീപ് ജനത നടത്തുന്ന പോരാട്ടങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം എന്ന നിലയില്‍ കേരളാ നിയമസഭ പ്രമേയം പാസാക്കണമെന്ന ആവശ്യവുമായി ഷാഫി പറമ്പില്‍ എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
Most Read: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേറ്ററുടെ തീരുമാനങ്ങൾ അനാവശ്യം; പ്രധാനമന്ത്രിക്ക് ശരദ് പവാറിന്റെ കത്ത്