കൊച്ചി: വാഗ്‌ദാനം ചെയ്‌ത പണം നൽകാത്തതിനാൽ ലൈഫ് മിഷൻ പദ്ധതി താൻ ഉപേക്ഷിക്കുന്നുവെന്ന് വ്യക്‌തമാക്കി യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ. യുഎഇ കോൺസുലേറ്റ് വാഗ്‌ദാനം ചെയ്‌ത എട്ട് കോടി 60 ലക്ഷം രൂപ ഇതുവരെ നൽകിയിട്ടില്ലെന്ന് സന്തോഷ് ഈപ്പൻ പറയുന്നു. ലൈഫ് മിഷൻ കരാർ നേടിയത് ടെണ്ടർ നൽകിയല്ലെന്നും സന്തോഷ് ഈപ്പൻ പറഞ്ഞു.
ലൈഫ് മിഷൻ പദ്ധതിയുടെ ചർച്ച തുടങ്ങിവെച്ചത് സന്ദീപ് നായരാണെന്നന്നും അധികൃതരുമായി തന്നെ പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നും സന്തോഷ് ഈപ്പൻ വെളിപ്പെടുത്തി. അതോടെ തന്റെ ബിസിനസ് നശിച്ചെന്നും സന്തോഷ് പറഞ്ഞു.
വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ ടെണ്ടർ നടപടികൾ ഉണ്ടായിരുന്നില്ലെന്നും കമ്മീഷൻ ലഭിച്ചിരുന്നെന്നും സന്തോഷ് സമ്മതിച്ചു. കോൺസുലേറ്റ് സന്ദർശിച്ചപ്പോൾ ഈജിപ്ഷ്യൻ പൗരൻ നേരിട്ട് പണം ചോദിച്ചതായും സന്തോഷ് പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും ഓഫീസിൽ വെച്ചായിരുന്നില്ല മറിച്ച് ഹോട്ടലുകളിലായിരുന്നു. ആദ്യ ഘട്ടത്തിലെ ഹോട്ടൽ ചർച്ചകൾക്ക് ശേഷം താൻ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ഓഫീസിൽ വെച്ച് ചർച്ച സംഘടിപ്പിച്ചതെന്ന് സന്തോഷ് ഈപ്പൻ വ്യക്‌തമാക്കി. സ്വപ്‌നയുമായും ചർച്ച നടത്തിയിരുന്നു. അങ്ങനെയാണ് യുഎഇ കോൺസുലേറ്റിലേക്ക് പോയതെന്ന് സന്തോഷ് പറഞ്ഞു.
ആകെ 20 കോടി 60 ലക്ഷം രൂപയുടെ പദ്ധതിയിൽ 8 കോടി രൂപ ഇനിയും കിട്ടാനുണ്ടെന്നും അത് എന്ന് കിട്ടുമെന്ന കാര്യത്തിൽ ആശങ്കയുണ്ടെന്നും സന്തോഷ് ഈപ്പൻ പറയുന്നു. അതിനാലാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നും സന്തോഷ് പറഞ്ഞു.