തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വീട് ഒഴിപ്പിക്കുന്നതിനിടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്‍മഹത്യ ചെയ്‌ത രാജനും കുടുംബത്തിനും എതിരായ പരാതിയുമായി മുന്നോട്ട് പോകുമെന്ന് അയൽവാസി വസന്ത. നിയമവഴി മാത്രമാണ് സ്വീകരിച്ചത്. ഭൂമി തന്റേതെന്ന് തെളിയിക്കും. ഭൂമി വിട്ടുകൊടുക്കാന്‍ മക്കള്‍ പറയുന്നു. തല്‍ക്കാലം വിട്ടുകൊടുക്കില്ലെന്നും നിയമത്തിന്റെ മുന്നില്‍ മുട്ടുകുത്തിച്ചിട്ട് വിട്ടുകൊടുക്കാമെന്നും ആണ് വസന്ത പറയുന്നത്. ഗുണ്ടായിസം കാണിച്ചവർക്ക് ഭൂമി നൽകില്ലെന്നും ഭൂമി മറ്റാർക്കെങ്കിലും എഴുതിക്കൊടുക്കുമെന്നും വസന്ത പറഞ്ഞു.
രാജനും കുടുംബത്തിനും എതിരെ വസന്ത നൽകിയ വസ്‌തു തർക്ക പരാതിയിൽ കോടതി വിധി വസന്തക്ക് അനുകൂലമായിരുന്നു. ഈ വിധിക്ക് പിന്നാലെ പോലീസ് എത്തി രാജനെയും കുടുംബത്തെയും ഒഴിപ്പിക്കാൻ ശ്രമിക്കുന്നതിനെ ആണ് രാജനും ഭാര്യ അമ്പിളിയും ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ് ചികിൽസയിൽ കഴിയവെ ഇന്നലെയാണ് ദമ്പതികൾ മരിച്ചത്.
പോലീസും വീട് ഒഴിപ്പിക്കാൻ ഹരജി നൽകിയ അയൽക്കാരും തമ്മിൽ ഒത്തുകളിച്ചുവെന്നാണ് രാജന്റെ മക്കൾ ആരോപിക്കുന്നത്. ഹൈക്കോടതിയിൽ നിന്ന് സ്‌റ്റേ ഓർഡർ മണിക്കൂറുകൾക്കകം വരുമെന്നറിഞ്ഞ്, പോലീസ് ഒഴിപ്പിക്കാൻ നോക്കിയെന്ന ഗുരുതരമായ ആരോപണം രാജന്റ മക്കൾ ഉന്നയിക്കുന്നുണ്ട്. ഒഴിപ്പിക്കൽ ഒഴിവാക്കാൻ ദേഹത്ത് പെട്രോളൊഴിച്ച് ആത്‌മഹത്യാ ഭീഷണി മുഴക്കുന്നതിനിടെ പോലീസ് ലൈറ്റർ തട്ടിമാറ്റിയപ്പോഴാണ് രാജന്റെ ശരീരത്തിലേക്ക് തീപടർന്നത്.
പോലീസിനെതിരെ ഇത്തരത്തിൽ ഗുരുതരമായ ആരോപണം ഉയർന്ന സാഹചര്യത്തിൽ, ദമ്പതികൾ മരിച്ച സംഭവത്തിൽ ഡിജിപി ലോക്‌നാഥ് ബെഹ്റ അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റൂറൽ എസ്‌പി ബി അശോകന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ഭൂമി ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് കോടതി ഉത്തരവ് കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെ ഭാഗത്ത് നിന്ന് വീഴ്‌ച ഉണ്ടായോ, ദമ്പതികളോട് പോലീസ് മോശമായി പെരുമാറിയോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുക.
Also Read: അഭയ കേസ്; മുതിർന്ന ജഡ്‌ജിയുടെ ഇടപെടൽ ഉണ്ടായെന്ന് മുൻ സിബിഐ ഡയറക്‌ടർ