ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നിർമാണത്തിലിരുന്ന സിൽക്യാര തുരങ്കം തകർന്നുവീണ് കുടുങ്ങിയ 41 തൊഴിലാളികളുടെ ദൃശ്യങ്ങൾ ലഭിച്ചതായി ദൗത്യം സംഘം. തുരങ്കത്തിലേക്ക് പുതിയതായി സ്‌ഥാപിച്ച പൈപ്പിലൂടെ ക്യാമറ കടത്തിവിട്ടാണ് തൊഴിലാളികളുടെ ദൃശ്യങ്ങൾ ചിത്രീകരിച്ചത്. തൊഴിലാളികൾ ആരോഗ്യവാൻമാരാണ്. രക്ഷാപ്രവർത്തകരുമായി വാക്കി ടോക്കിയിലൂടെ സംസാരിച്ചു.
തുരങ്കത്തിൽ 41 തൊഴിലാളികൾ കുടുങ്ങിയിട്ട് ഒരാഴ്‌ചയിലേറെ പിന്നിട്ടിരിക്കുകയാണ്. ഇവരെ പുറത്തെത്തിക്കാനുള്ള തീവ്രശ്രമവും നടക്കുന്നുണ്ട്. ഭക്ഷണവും വെള്ളവും പൈപ്പിലൂടെ തുരങ്കത്തിനുള്ളിലേക്ക് നൽകുന്നുണ്ട്. കുടുങ്ങി കിടക്കുന്നവർക്ക് പൈപ്പിലൂടെ ബോട്ടുകളിൽ കിച്ചടി നൽകാനുള്ള ശ്രമത്തിലാണ് രക്ഷാപ്രവർത്തകർ. ഇതാദ്യമായാണ് ചൂടുള്ള ഭക്ഷണം തൊഴിലാളികൾക്കായി ഉണ്ടാക്കുന്നതെന്ന് പാചകക്കാരൻ ഹേമന്ത് പറഞ്ഞു.
തുരങ്കത്തിലേക്ക് സ്‌ഥാപിച്ച ആറിഞ്ചു പൈപ്പിലൂടെ ഭക്ഷണവും മൊബൈലും ചാർജറും എത്തിക്കാൻ സാധിക്കുമെന്ന് രക്ഷാപ്രവർത്തനത്തിന് ചുമതലയുള്ള കേണൽ ദീപക് പാട്ടീൽ പറഞ്ഞു. തൊഴിലാളികളുടെ ആരോഗ്യനില കണക്കാക്കി നൽകാനാവുന്ന ഭക്ഷണത്തിന്റെ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ദീപക് പാട്ടീൽ പറഞ്ഞു. പ്രദേശത്ത് റോബോട്ടിക് മെഷിനുകളും കഴിഞ്ഞ ദിവസം എത്തിച്ചിരുന്നു. തുരങ്കത്തിലേക്ക് റോബോട്ടുകളെ പ്രവേശിപ്പിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചിട്ടില്ല.
Most Read| ഇത് കടൽത്തീരമോ അതോ ചുവപ്പ് പരവതാനിയോ? വിസ്‌മയ കാഴ്‌ചയൊരുക്കി ഒരു ബീച്ച്