കോഴിക്കോട്: താമരശ്ശേരിയിൽ ക്വാറിയോടുചേർന്ന പാറക്കെട്ടിനുള്ളിൽ ശരീരം കുടുങ്ങിപ്പോയ യുവാവിനെ അഗ്‌നി രക്ഷാസേനയും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. പരപ്പൻപൊയിൽ ചെമ്പ്ര കല്ലടപ്പൊയിൽ ക്വാറിയോട് ചേർന്ന പാറക്കെട്ടിനുള്ളിൽ കുടുങ്ങിയ കല്ലടപ്പൊയിൽ സ്വദേശി ബിജീഷിനെ (36) ആണ് ശ്രമകരമായ ദൗത്യത്തിനൊടുവിൽ രക്ഷിച്ചത്.
വ്യാഴാഴ്‌ച രാത്രി പാറക്കെട്ടിനുള്ളിലേക്ക് നൂണ്ടുപോയ ബിജീഷ് പിന്നീട് പുറത്തിറങ്ങാനാവാത്ത തരത്തിൽ പാറകൾക്കിടയിൽ കുടുങ്ങുകയായിരുന്നു. വെള്ളിയാഴ്‌ച ഉച്ചക്ക് ഞരക്കംകേട്ട് സ്‌ഥലത്തെത്തിയ അയൽവാസികളാണ് പാറക്കെട്ടിനുള്ളിൽ അകപ്പെട്ട യുവാവിനെ കാണുന്നത്.
പാറക്കല്ലുകൾക്കടിയിൽ ഉടൽഭാഗം കുടുങ്ങി ബിജീഷിന്റെ തലയും രണ്ടുകാലുകളും മാത്രമാണ് പുറത്ത് ഉണ്ടായിരുന്നത്. തുടർന്ന് താമരശ്ശേരി പോലീസ് സ്‌ഥലത്തെത്തി. ബിജീഷിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും പാറക്കല്ലുകൾ ദേഹത്തുപതിക്കാൻ സാധ്യതയുണ്ടെന്നുകണ്ട് നാട്ടുകാർ നരിക്കുനി അഗ്‌നി രക്ഷാസേനയുമായി ബന്ധപ്പെട്ടു.
തുടർന്ന്, ഉച്ചക്ക് രണ്ടുമണിയോടെ ഏതാനും പാറക്കല്ലുകൾ നീക്കം ചെയ്‌ത ശേഷം മറ്റുകല്ലുകൾ കയറിട്ട് ബന്ധിപ്പിച്ച് അഗ്‌നി രക്ഷാസേനാംഗങ്ങളും നാട്ടുകാരുംകൂടി സാഹസികമായാണ് ഇരുപതുമിനിറ്റിനകം ഇയാളെ പുറത്തെത്തിച്ചത്. അവശനായ യുവാവിനെ പിന്നീട് താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Malabar News: കാസർഗോഡ് മലയോര മേഖലയിൽ മഹാളി രോഗം പടരുന്നു