തിരുവനന്തപുരം: സംസ്‌ഥാനത്തെ തിയേറ്ററുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുഖ്യമന്ത്രി. നാളെ സിനിമാ സംഘടനകളുമായി വിഷയം ചർച്ച ചെയ്യാനാണ് തീരുമാനം. തിയേറ്റർ ഉടമകൾ, നിർമാതാക്കൾ, വിതരണക്കാർ, ഫിലിം ചേംബർ സംഘടനാ പ്രതിനിധികൾ എന്നിവരുമായാണ് ചർച്ച.
ഇതിനിടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കൊച്ചിയിൽ സിനിമാ നിർമാതാക്കളുടെ യോഗവും വിളിച്ച് ചേർത്തിട്ടുണ്ട്. തിയേറ്ററുകൾ ഉടൻ തുറക്കാൻ കഴിയില്ലെന്ന് ഉടമകൾ തീരുമാനമെടുത്ത സാഹചര്യത്തിൽ തുടർനടപടികൾ ചർച്ച ചെയ്യാനാണ് യോഗം വിളിച്ചിരിക്കുന്നത്. നിർമാണത്തിലിരിക്കുന്നതും പൂർത്തിയായതുമായ ചിത്രങ്ങളുടെ നിർമാതാക്കൾ യോഗത്തിൽ പങ്കെടുക്കും. നാളെ രാവിലെ 11നാണ് യോഗം.
കോവിഡ് പ്രതിസന്ധിക്ക് ശേഷം നിയന്ത്രണങ്ങളോടെയും ഉപാധികളോടെയും തിയേറ്ററുകൾ തുറക്കുന്നതിന് സംസ്‌ഥാനം അനുമതി നൽകിയിരുന്നു. എന്നാൽ തിയേറ്ററുകൾ ഉടൻ തുറക്കാനാകില്ലെന്നാണ് സിനിമാ സംഘടനയായ ഫിയോക് ഉൾപ്പടെയുള്ളവയുടെ നിലപാട്. വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാർജ് എന്നിവയിലെ ഇളവുകൾ അടക്കമുള്ള തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിക്കാതെ തിയേറ്റർ തുറക്കേണ്ടതില്ലെന്നാണ് സംഘടനകളുടെ തീരുമാനം.
Also Read: 17 താറാവുകൾ കൂടി ചത്ത നിലയിൽ; ഡെൽഹിയിലെ സഞ്‌ജയ് തടാകം അലേർട്ട് സോൺ