തിരുവനന്തപുരം: മായം കലർന്ന മൽസ്യം വിൽപന നടത്തുന്നത് കണ്ടെത്തുന്നതിന് വേണ്ടി ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ മൽസ്യയിലൂടെ സംസ്‌ഥാന വ്യാപകമായി ഇന്ന് 106 പരിശോധനകള്‍ നടത്തിയതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ്. ചെറുകിട കച്ചവടക്കാരടക്കമുളള മൽസ്യ വില്‍പന കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്. പരിശോധനയുടെ ഭാഗമായി 34 മൽസ്യ സാംപിളുകൾ ശേഖരിച്ച് വിദഗ്‌ധ പരിശോധനക്കായി സംസ്‌ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബുകളിലേക്ക് അയക്കുകയും ചെയ്‌തു.
കൂടാതെ മൽസ്യത്തിന്റെ ഒരു സ്‌റ്റാറ്റിയൂട്ടറി സാംപിളും എറണാകുളം ജില്ലയില്‍ നിന്നും ഭക്ഷ്യസുരക്ഷാ വകുപ്പിലെ ലാബിലേക്ക് അയക്കുകയും കൊല്ലം, കോഴിക്കോട് ജില്ലകളില്‍ നിന്നും ഭക്ഷ്യയോഗ്യമല്ലാതെ കണ്ടെത്തിയ 14 കിലോഗ്രാം മൽസ്യം നശിപ്പിക്കുകയും ചെയ്‌തു. ഓപ്പറേഷന്‍ മൽസ്യ ശക്‌തിപ്പെടുത്തിയതോടെ പഴകിയതും രാസവസ്‌തുക്കൾ കലര്‍ത്തിയതുമായ മൽസ്യത്തിന്റെ വരവില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. പരിശോധനകള്‍ തുടരുമെന്നും മന്ത്രി വ്യക്‌തമാക്കി.
ഭക്ഷ്യസുരക്ഷാ അസിസ്‌റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് ജില്ലകളില്‍ പരിശോധന നടത്തിയത്. ഇതുവരെ നടന്ന പരിശോധനകളുടെ ഭാഗമായി 3645.88 കിലോ പഴകിയതും രാസവസ്‌തുക്കള്‍ കലര്‍ന്നതുമായ മൽസ്യം നശിപ്പിച്ചു. പ്രധാന ചെക്ക് പോസ്‌റ്റുകള്‍, ഹാര്‍ബറുകള്‍ മൽസ്യ വിതരണ കേന്ദ്രങ്ങള്‍ ഉള്‍പ്പടെ 1,842 പരിശോധനയില്‍ 1,029 സാംപിളുകൾ ശേഖരിച്ച് പരിശോധനക്കായി ഭക്ഷ്യ സുരക്ഷാ ലബോറട്ടറിയിലേക്ക് അയക്കുകയും ചെയ്‌തു. റാപ്പിഡ് ഡിറ്റക്ഷന്‍ കിറ്റ് ഉപയോഗിച്ച് പരിശോധന നടത്തിയ 590 പരിശോധനയില്‍ 9 സാംപിളുകളിൽ രാസവസ്‌തുക്കളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു.
Read also: അഞ്ചാം തീയതി ശമ്പളം നൽകിയില്ലെങ്കിൽ അർധരാത്രി മുതൽ പണിമുടക്ക്