കോട്ടയം: ഏറ്റുമാനൂർ ക്ഷേത്രത്തിലെ സ്വർണ രുദ്രാക്ഷമാല മോഷണം പോയത് തന്നെയെന്ന് റിപ്പോർട്. യഥാർഥ മാല മാറ്റി പകരം പുതിയത് വച്ചെന്ന് അന്വേഷണത്തിൽ ദേവസ്വം ബോർഡ് വിജിലൻസ് കണ്ടെത്തി. സംഭവം അധികാരികളെ അറിയിക്കുന്നതിൽ ബോർഡ് ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച പറ്റിയെന്നും വിജിലൻസ് ചൂണ്ടിക്കാട്ടി.
അന്വേഷണ റിപ്പോർട് വിജിലൻസ് ദേവസ്വം ബോർഡ് പ്രസിഡണ്ടിന് കൈമാറി. ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ തിരുവാഭരണ മാലയിലെ സ്വർണം കെട്ടിയ രുദ്രാക്ഷമാല കാണാതായ സംഭവത്തിൽ ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നു. സമഗ്രമായ അന്വേഷണത്തിന് ശേഷമാണ് മാലകൾ മോഷണം പോയെന്ന നിഗമനത്തിൽ വിജിലൻസ് എത്തി ചേർന്നിരിക്കുന്നത്.
പുതിയ മേൽശാന്തി ചുമതലയേറ്റതിന് ശേഷം ക്ഷേത്രത്തിലെ തിരുവാഭരണങ്ങളുടെയും പൂജാ സാമഗ്രികളുടെയും കണക്കെടുപ്പ് നടത്തിയിരുന്നു. ഈ പരിശോധനയിലാണ് വിഗ്രഹത്തിൽ നിത്യം ചാർത്തുന്ന തിരുവാഭരണ മാലയിലെ തൂക്കവ്യത്യാസം കണ്ടെത്തിയത്.
Read Also: സമാന്തര ടെലിഫോൺ എക്‌സ്ചേഞ്ച്; അന്വേഷണം സ്വർണക്കടത്ത് പ്രതികളിലേക്ക്