തിരുവനന്തപുരം: തിരുവല്ലത്ത് സുരേഷ് എന്ന യുവാവ് പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ മരിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. നടന്നത് ലോക്കപ്പ് കൊലപാതകമാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, പോലീസ് കസ്‌റ്റഡിയിൽ ഇരിക്കെ മര്‍ദ്ദിച്ചിട്ടില്ലെന്ന് തിരുവല്ലത്ത് മരിച്ച സുരേഷിനൊപ്പം അറസ്‌റ്റിലായവർ മൊഴി നൽകി. നെയ്യാറ്റിന്‍കര കോടതിയിലാണ് നാല് പ്രതികളുടെ മൊഴി രേഖപ്പെടുത്തിയത്. പ്രതികളെ ഹാജരാക്കിയപ്പോഴും ആശുപത്രിയിലേക്ക് മാറ്റിയപ്പോഴുമാണ് മൊഴിയെടുത്തത്. എന്നാല്‍ പോലീസ് തങ്ങളെ മർദ്ദിച്ചുവെന്ന് ക്രൈംബ്രാഞ്ചിനോട് പ്രതികൾ പറഞ്ഞതായി മരിച്ച സുരേഷിന്റെ സഹോദരന്‍ പറഞ്ഞു.
തിരുവല്ലത്ത് പോലീസ് കസ്‌റ്റഡിയില്‍ ഇരിക്കെ മരിച്ച സുരേഷിന് ക്രൂരമര്‍ദ്ദനം ഏറ്റിരുന്നെന്ന് സഹോദരന്‍ സുഭാഷ് ആരോപിച്ചു. ശരീരത്തില്‍ ഉടനീളം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. സുരേഷിനെ പോലീസ് മര്‍ദ്ദിച്ച് കൊന്നതാണ്. കുറ്റവാളികള്‍ ശിക്ഷിക്കപ്പെടും വരെ നിയമപോരാട്ടമെന്നും സുഭാഷ് പറഞ്ഞിരുന്നു.
ഹൃദയാഘാതത്തെ തുടര്‍ന്നാണ് പ്രതി മരിച്ചതെങ്കിലും സുരേഷിന്റെ ശരീരത്തിലെ ചതവുകൾ ഇതിന് ആക്കം കുട്ടാന്‍ കാരണമായിരിക്കാമെന്നാണ് പോസ്‌റ്റുമോർട്ടം നടത്തിയ ഡോക്‌ടർമാർ പറഞ്ഞത്. സുരേഷിന്റെ ശരീരത്തിലുണ്ടായ ചതവുകളിൽ അന്വേഷണം വേണമെന്നും ഡോക്‌ടർമാർ പോലീസിനോട് അറിയിച്ചു.
തിരുവല്ലം ജഡ്‌ജിക്കുന്ന് സ്‌ഥലത്തെത്തിയ ദമ്പതികളെ ആക്രമിച്ച് പണം വാങ്ങുകയും സ്‌ത്രീയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന പരാതിയിൽ പോലീസ് അറസ്‌റ്റ് ചെയ്‌ത സുരേഷ് ആണ് കസ്‌റ്റഡിയിൽ മരിച്ചത്.
Most Read: മേക്കപ്പ് ആർട്ടിസ്‌റ്റ് അനീസിനെതിരെ വീണ്ടും കേസ്