തിരുവനന്തപുരം: തലസ്‌ഥാനം സൗരോര്‍ജ നഗരമാകുന്നു. സോളാർ വൈദ്യുതി ഉൽപാദനത്തിലൂടെ പൂർണമായും സൗരോര്‍ജ നഗരമാകാൻ ഒരുങ്ങുകയാണ് തിരുവനന്തപുരം. വീടുകളിലും സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പടെയുള്ള സ്‌ഥാപനങ്ങളിലും സൗരോര്‍ജ പാളികള്‍ സ്‌ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിന് ജര്‍മന്‍ കമ്പനിയുമായി ധാരണപത്രം ഒപ്പിട്ടു. രണ്ടുവര്‍ഷംകൊണ്ട് പദ്ധതി പൂര്‍ത്തിയാക്കും.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ അനർട്ട് സിഇഒയും ജർമൻ കൺസൾട്ടൻസി അധികൃതരുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്.കേന്ദ്രപാരമ്പര്യേതര ഊര്‍ജ വകുപ്പിന്റെ സഹായത്തോടെയാണ് സൗരോര്‍ജ നഗര പദ്ധതി. കേന്ദ്രവിഹിതം എത്രയെന്നത് രണ്ടാഴ്‌ചക്കകം തീരുമാനിക്കും. തലസ്‌ഥാന നഗരത്തിന് വേണ്ട വൈദ്യുതി പൂര്‍ണമായി സൂര്യനില്‍ നിന്ന് ഉല്‍പാദിപ്പിക്കാനാണ് ശ്രമം. അന്‍പത് മെഗാവാട്ട് വൈദ്യുതി രണ്ടുവര്‍ഷത്തിനകം ഉല്‍പാദിപ്പിക്കും.
ഗാർഹിക ഉപഭോക്‌താക്കൾക്ക് സബ്‌സിഡിയോടെയുള്ള സൗരോർജ നിലയങ്ങൾ, നഗരത്തിലെ എല്ലാ സർക്കാർ കെട്ടിടങ്ങളിലും സൗരോർജ പവർ പ്ളാന്റുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് വാഹന ചാർജിങ് സ്‌റ്റേഷനുകൾ, സൗരോർജത്തിൽ പ്രവർത്തിക്കുന്ന സ്‌മാർട്ട് ബസ് ഷെൽട്ടറുകൾ, നഗരത്തിലെ എല്ലാ സർക്കാർ സ്‌ഥാപനങ്ങളിലും ഇലക്‌ട്രിക് വാഹനങ്ങൾ തുടങ്ങിയവയാണ് പദ്ധതിയിലൂടെ നടപ്പാക്കാൻ ലക്ഷ്യമിടുന്നത്.
Read Also: കൂട്ടക്കൊലയിൽ വിറങ്ങലിച്ച് അമേരിക്ക; ദുഃഖാചരണം പ്രഖ്യാപിച്ചു