ശ്രീനഗർ: ജമ്മു-കശ്‌മീരിൽ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പിഡിപി) നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തു. ജില്ലാ വികസന കൗൺസിൽ വോട്ടെണ്ണലിന് തൊട്ടുമുൻപാണ് മുൻ മന്ത്രി നയീം അക്‌തർ ഉൾപ്പടെ മൂന്ന് പിഡിപി നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തത്.
ജമ്മു-കശ്‌മീരിൽ ജനാധിപത്യം കൊലചെയ്യപ്പെട്ടു എന്ന് പിഡിപി പ്രസിഡണ്ട് മെഹ്ബൂബ മുഫ്‌തി പ്രതികരിച്ചു. തിങ്കളാഴ്‌ച രാത്രി സ്വന്തം വസതിയിൽ നിന്നാണ് നയീം അക്‌തറിനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. അറസ്‌റ്റ് വാറണ്ടോ മറ്റ് രേഖകളോ പോലീസ് കാണിച്ചിരുന്നില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബം പറഞ്ഞതായും മെഹ്ബൂബ മുഫ്‌തി പറഞ്ഞു.
ജമ്മു-കശ്‌മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തു വരുന്നത്. 280 ജില്ലാ വികസന കൗണ്‍സില്‍ സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലമാണ് ഇന്ന് അറിയാനിരിക്കുന്നത്. നവംബര്‍ 28 മുതല്‍ ഡിസംബര്‍ 19 വരെ എട്ടു ഘട്ടങ്ങളായി നടന്ന തിരഞ്ഞെടുപ്പില്‍ 51 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്.
നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും ഉള്‍പ്പടെ ഏഴ് മുഖ്യധാര പാര്‍ട്ടികള്‍ രൂപീകരിച്ച ഗുപ്‍കർ (പിഎജിഡി) സഖ്യവും ബിജെപിയും തമ്മിലാണ് പ്രധാന മല്‍സരം. ഗുപ്‍കർ സഖ്യം വന്‍വിജയം നേടുമെന്നാണ് പ്രവചനങ്ങള്‍.
Also Read: കരുത്ത് ചോരാതെ കർഷക പ്രക്ഷോഭം; മഹാരാഷ്‌ട്രയിൽ നിന്ന് പതിനായിരങ്ങൾ ഡെൽഹിയിലേക്ക്