കൊച്ചി: നൂറ് സീറ്റ് തികക്കലാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി പി രാജീവ്. വികസനം ആഗ്രഹിക്കുന്നവർ ഇടതിന് ഒപ്പമാണ്. സിൽവർ ലൈൻ തൃക്കാക്കരയിൽ ഇടതിന് ഗുണമാകുമെന്നും മന്ത്രി പറഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ കേരളത്തിന്റെ വികസന രാഷ്‌ട്രീയവും ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ രാഷ്‌ട്രീയ നിലപാടും ജനങ്ങളിലേക്ക് എത്തിക്കാനാണ് പ്രധാനമായും ശ്രമിക്കുക.
ഭരണവുമായി ബന്ധപ്പെട്ടുള്ള ചലനം ഉണ്ടാക്കുന്ന തിരഞ്ഞെടുപ്പ് അല്ല ഇത്. 99 സീറ്റ് ഇടത് മുന്നണിക്ക് ഇന്ന് കേരളത്തിൽ ഉണ്ട്. ഒരു സീറ്റ് കൂടി വർധിച്ച് നൂറിലേക്ക് എത്തുകയെന്നതാണ് ലക്ഷ്യം വെക്കുന്നത്. വികസന രാഷ്‌ട്രീയത്തിനൊപ്പം നിൽക്കുന്നവർ ഇടത് പക്ഷത്തിനൊപ്പം അണിചേരുമെന്നാണ് കരുതുന്നത്.
കെ റെയിലിലൂടെ കാക്കനാട് തൃക്കാക്കര മണ്ഡലം കേരത്തിന്റെ ഹൃദയമായി മാറാൻ പോവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും കുറച്ച് ഭൂമി ഏറ്റെടുത്ത് ഏറ്റവും വലിയ സാധ്യത വരുന്ന മണ്ഡലമാണ് തൃക്കാക്കര. അതിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നവരാണ് കോൺഗ്രസ്. അതുകൂടാതെ, കൊച്ചി മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന് കേന്ദ്രം അനുമതി നിഷേധിക്കുന്നു.
ഇത് സംബന്ധിച്ച് ഗാന്ധിപ്രതിമയുടെ മുമ്പിൽ ഒരു പ്ളക്കാർഡ് പിടിച്ച് ഇരിക്കാൻ പോലും കേരളത്തിലെ എംപിമാർ തയ്യാറായിട്ടില്ല. കേരളത്തിന് പദ്ധതി അനുവദിക്കരുതെന്ന് പറഞ്ഞ് ഡെൽഹിയിൽ പോലീസുമായി പോലും ഏറ്റുമുട്ടുന്ന ആളുകൾ തൃക്കാക്കരയുടെ വികസന പദ്ധതിക്കായി ഒരു ദിവസം പോലും ധർണ ഇരിക്കാൻ തയ്യാറായിട്ടില്ലെന്നത് കാണണമെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേർത്തു.
Most Read: അധികാര ദുർവിനിയോഗം, ലക്ഷങ്ങൾ സമ്പാദ്യം; ഡിജിപി സുദേഷ് കുമാറിനെതിരെ ആഭ്യന്തര വകുപ്പ്