കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വ്യാപക സൈബർ ആക്രമണം നേരിട്ടെന്ന് യുഡിഎഫ് സ്‌ഥാനാർഥി ഉമ തോമസ്. സൈബര്‍ അധിക്ഷേപങ്ങള്‍ അവജ്‌ഞയോടെ തള്ളുന്നുവെന്നും ഉമ തോമസ് പറഞ്ഞു. പരാജയ ഭീതിയാണ് ആക്രമണത്തിന് കാരണം. പിടി തോമസിനായി ഭക്ഷണം മാറ്റിവെക്കുകയെന്നത് തന്റെ സ്വകാര്യതയാണെന്നും ഉമ തോമസ് പറഞ്ഞു.
സ്‌ത്രീകള്‍ അപമാനിക്കപ്പെടേണ്ടവരല്ല. ഭക്ഷണം ഏര്‍പ്പാട് ചെയ്‌ത് തരാന്‍ ഞാന്‍ ആരോടും പറഞ്ഞിട്ടില്ല. പിടിക്ക് വേണ്ടി ഞാന്‍ ചെയ്യുന്ന കാര്യമാണ്. അതില്‍ ഒരാളും ഇടപെടേണ്ട. പരാജയഭീതിയാണ് ഇതിന് പിന്നില്‍. അധഃപതിച്ച പ്രവര്‍ത്തനമാണ് നടത്തികൊണ്ടു പോവുന്നത്. അവരോട് ലജ്‌ജ തോന്നുന്നുവെന്നും അവർ പറഞ്ഞു.
സ്‌ഥാനാർഥിയായപ്പോള്‍ തന്നെ സ്‌ത്രീയെന്ന രീതിയിലുള്ള ആക്ഷേപം കേട്ട് കഴിഞ്ഞു. പണ്ട് ഭര്‍ത്താവ് മരിച്ചാല്‍ സ്‌ത്രീകള്‍ ചിതയിലേക്ക് ചാടും. ഇപ്പോള്‍ രാഷ്‌ട്രീയത്തിലേക്ക് ചാടുമെന്ന പ്രചാരണം നടത്തി. അത്തരം സ്‌ത്രീകള്‍ ഇവിടെ വേണ്ടേ, അവര്‍ മുന്‍പന്തിയില്‍ വരരുതെന്ന നിലപാടാണ് എല്‍ഡിഎഫിലുള്ളതെങ്കില്‍ തിരുത്തപ്പെടണമെന്നും ഉമ തോമസ് പറയുന്നു.
എന്നാൽ തൃക്കാക്കരയില്‍ ഒരു മാസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഇടതുപക്ഷ സ്‌ഥാനാർഥി ഡോ. ജോ ജോസഫ് ഔദ്യോഗിക ജീവിതത്തിലേക്ക് മടങ്ങിയെത്തി. വിജയം ഉറപ്പാണന്നും, യുഡിഎഫ് ക്യാമ്പിലാണ് ആശങ്ക നിഴലിക്കുന്നതെന്നും ഡോ. ജോ ജോസഫ് പറഞ്ഞു.
Most Read: പിസി ജോർജിന് വീണ്ടും നോട്ടീസ്; ചോദ്യം ചെയ്യലിന് തിങ്കളാഴ്‌ച ഹാജരാകണം