തൃശൂർ: തൃശൂർ പൂര വിളംബരം ഇന്ന്. കുറ്റൂർ നെയ്‌തലക്കാവിലമ്മ വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരം തുറന്ന് നിലപാടുതറയിൽ എത്തി മടങ്ങുന്നതോടെ പൂര വിളംബരത്തിന് തുടക്കമാകും. എറണാകുളം ശിവകുമാർ ആണ് തിടമ്പേറ്റുന്നത്. രാവിലെ ഏഴരയോടെ നെയ്‌തലക്കാവിൽ നിന്ന് നാദസ്വരത്തിന്റെ അകമ്പടിയോടെയാണ് പുറപ്പാട്.
പത്ത് മണിയോടെ മണികണ്‌ഠനാലിൽ എത്തും. അവിടെ നിന്ന് കിഴക്കൂട് അനിയൻ മാരാരുടെ മേള അകമ്പടിയിൽ വടക്കുംനാഥന്റെ അകത്ത് പ്രവേശിച്ചു പതിനൊന്ന് മണിക്ക് തെക്കേ ഗോപുരനട തുറക്കുന്നതോടെ വിളംബരമാകും. നാളെയാണ് തൃശൂർ പൂരം. ഇന്ന് വൈകിട്ട് ഘടക പൂരങ്ങൾക്കും ഇരു ദേവസ്വങ്ങൾക്കുമുള്ള ആനകളുടെ ശാരീരിക പരിശോധന തേക്കിൻകാട് നടക്കും.
ഇന്നലെ ആയിരുന്നു തൃശൂർ പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ വെടിക്കെട്ട് നടന്നത്. തിരുവമ്പാടി തുടങ്ങിവെച്ചത് പാറമേക്കാവ് പൂർത്തിയാക്കി. പത്ത് മിനിറ്റിലേറെ നീണ്ടതായിരുന്നു ഇരുവിഭാഗങ്ങളുടെയും വെടിക്കെട്ട് വിസ്‌മയം. കർശന നിയന്ത്രണത്തിലാണ് സാമ്പിൾ വെടിക്കെട്ട് നടന്നത്. സാമ്പിളിനും പകൽപ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.
Most Read: മാനനഷ്‌ടക്കേസ്; രാഹുൽ ഗാന്ധിയുടെ അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും