പാലക്കാട് : ജില്ലയിലെ എടത്തനാട്ടുകരയിൽ യുവാവിനെ കടുവ ആക്രമിച്ചു. ഇന്ന് പുലർച്ചയോടെയാണ് സംഭവം നടന്നത്. ടാപ്പിംഗ് ജോലിക്കായി പുലർച്ചെ പോയ ഉപ്പുകുളം വെള്ളേങ്ങര സ്വദേശി ഹുസൈനെ കടുവ ആക്രമിക്കുകയായിരുന്നു. തുടർന്ന് ബഹളം വച്ചതിനെ തുടർന്ന് തൊട്ടടുത്തുള്ള ആളുകൾ ഓടിയെത്തി. ഇതോടെ കടുവ മടങ്ങുകയായിരുന്നെന്ന് ഹുസൈൻ വ്യക്‌തമാക്കി.
ആക്രമണത്തെ തുടർന്ന് പരിക്കേറ്റ ഹുസൈനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിൽ ഹുസൈന്റെ ശരീരത്താകമാനം പരിക്ക് പറ്റിയിട്ടുണ്ട്. ജില്ലയിലെ ഉപ്പുകളം മേഖലയിൽ ഇതിനോടകം നിരവധി തവണ കടുവയെ കണ്ടതായി പ്രദേശവാസികൾ വ്യക്‌തമാക്കുന്നുണ്ട്.
ജനവാസ മേഖലകളിൽ ഇറങ്ങുന്ന കടുവ വളർത്തു മൃഗങ്ങളെ ആക്രമിച്ചു കൊല്ലുന്നതും വലിയ രീതിയിൽ വർധിച്ചിട്ടുണ്ട്. ഈ പ്രദേശത്തെ നിരവധി ആളുകളുടെ വളർത്തു നായകളെയും, പശുക്കളെയും, ആടുകളെയും കടുവ ആക്രമിച്ചു കൊന്നിട്ടുണ്ട്. ഇക്കാര്യങ്ങൾ വനംവകുപ്പ് ഉദ്യോഗസ്‌ഥരെ അറിയിച്ചെങ്കിലും ഇതുവരെ യാതൊരു വിധ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികൾ വ്യക്‌തമാക്കുന്നു.
Read also : പ്രതിദിന രോഗബാധയിൽ വീണ്ടും കുറവ്; രാജ്യത്ത് 24 മണിക്കൂറിൽ 44,111 കോവിഡ് ബാധിതർ