മലപ്പുറം: ജില്ലയിലെ മലയോര മേഖലയിൽ കടുവാ ഭീതി തുടരുന്നു. ഇന്നലെ നിലമ്പൂർ-നായാടംപൊയിൽ മലയോര പാതയിൽ മൂലേപ്പാടം ഭാഗത്തെ മൂവായിരം വനമേഖലയിലാണ് കടുവ ഇറങ്ങിയത്. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് പുറത്താനകുത്തിയിൽ കുട്ടിയച്ചന്റെ വീട്ടിലെ കൂട്ടിൽ കെട്ടിയിരുന്ന നായയെ കടുവ കഴുത്തിന് കടിച്ചു കൊണ്ടുപോകാൻ ശ്രമിച്ചത്. ശബ്‌ദം കേട്ട് പുറത്ത് വന്ന് ടോർച്ച് അടിച്ചു നോക്കിയപ്പോൾ കടുവ ഓടിപോകുന്നത് കണ്ടതായി കുട്ടിയച്ചൻ പറഞ്ഞു.
കടുവയുടെ കടിയേറ്റ നായ അവശനിലയിലാണ്. ഈ ഭാഗത്ത് കടുവയുടെ സാന്നിധ്യം ഇല്ലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പുലർച്ചെ ടാപ്പിങ്ങിന് പോയ പാറപ്പുറം സാബു അഞ്ച് മണിയോടെ ഈ കടുവയെ കണ്ടതായി പറയുന്നു. കഴിഞ്ഞ തിങ്കളാഴ്‌ച വീട്ടുമുറ്റത്തെ പട്ടി കൂട്ടിലായിരുന്ന നായയെ കടുവ പിടിച്ചു കൊണ്ടുപോയതായി കപ്പിലുമാക്കൽ ജോസിന്റെ ഭാര്യ ഗ്രേസി പറഞ്ഞു.
കഴിഞ്ഞ രണ്ടാഴ്‌ചയായി കാളികാവ് പുല്ലങ്കോട് എസ്‌റ്റേറ്റിൽ കടുവയുടെ സാന്നിധ്യം വ്യക്‌തമായിരുന്നു. കടുവ പിടികൂടിയ പന്നിയെ മൂന്ന് ദിവസമായിട്ടാണ് ഭക്ഷിച്ചത്. കടുവയെ കുടുക്കാൻ പുല്ലങ്കോട് എസ്‌റ്റേറ്റിൽ സ്‌ഥാപിച്ച കെണിയിൽ അകപ്പെട്ടില്ല. മലപ്പുറം ജില്ലയിലെ മലയോര മേഖല കടുവ ഭീതിയിലായിട്ട് ഒരു മാസത്തോളമായി. ദിനംപ്രതി കടുവയുടെ ആക്രമണം രൂക്ഷമാകുന്നതോടെ പുറത്തിറങ്ങാൻ ഭയക്കുകയാണ് നാട്ടുകാർ.
Most Read: ‘വിവാഹപ്രായം ഉയർത്തുന്നത് ആർഎസ്എസ് അജണ്ട’; ഡിവൈഎഫ്ഐ