വയനാട്: കടുവയിറങ്ങിയ വയനാട് കുറുക്കന്‍മൂലയില്‍ പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സംരക്ഷണം ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു. വീടുകളില്‍ പാല്‍, പത്ര വിതരണ സമയത്ത് പോലീസും വനംവകുപ്പും ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കും.
രാത്രി സമയത്ത് ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് അധികൃതര്‍ നിർദ്ദേശം നല്‍കി. കുറുക്കന്‍മൂലയില്‍ വൈദ്യുതി തടസപ്പെടില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കെഎസ്ഇബിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് കാടുകയറി മൂടിക്കിടക്കുന്ന സ്‌ഥലങ്ങള്‍ വെട്ടിത്തെളിക്കാന്‍ റവന്യൂവകുപ്പിനും നിർദ്ദേശം നല്‍കി.
കൂടാതെ, കടുവയെ തിരയാൻ പ്രത്യേക പരിശീലനം നേടിയ കുങ്കിയാനകളെ കുറുക്കന്‍ മൂലയില്‍ എത്തിക്കാനാണ് വനംവകുപ്പിന്റെ ശ്രമം. മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ പരിശീലനം നേടിയ കുങ്കിയാനകളെയാണ് എത്തിക്കുന്നത്. കടുവക്കായി ഡ്രോണുകള്‍ ഉപയോഗിച്ചും പ്രദേശത്ത് നിരീക്ഷണം നടത്താൻ തീരുമാനമായിട്ടുണ്ട്.
കുറുക്കന്‍മൂലയിലെ പടമല സ്വദേശി സുനിയുടെ ആടിനെ ഇന്ന് പുലര്‍ച്ചെ കടുവ ആക്രമിച്ചിരുന്നു. ഇതോടെ കടുവ തിന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 15 ആയി. പ്രദേശത്ത് കൂട് സ്‌ഥാപിച്ച് കടുവയെ പിടിക്കാനുള്ള ശ്രമങ്ങൾക്കിടെയാണ് കടുവ വീണ്ടും ഇറങ്ങിയത്. കഴിഞ്ഞ ദിവസമാണ് കുറക്കന്‍മൂല പുതുച്ചിറയില്‍ ജോണ്‍സന്റ ആടിനെയും തേങ്കുഴി ജിന്‍സന്റെ പശുവിനെയും കടുവ ആക്രമിച്ചത്. ഇതോടെ പയ്യമ്പള്ളി, കുറുക്കൻ മൂല, പടമല പ്രദേശങ്ങളിലെ ജനങ്ങൾ ഏറെ പ്രതിസന്ധിയിലായി. മാനന്തവാടി നഗരസഭയിലെ നാല് ഡിവിഷനുകളില്‍ അഞ്ച് ദിവസമായി നിരോധനാജ്‌ഞ തുടരുകയാണ്.
Most Read: എടിഎം കാർഡ് കൈക്കലാക്കി പണം തട്ടി; പോലീസ് ഉദ്യോഗസ്‌ഥനെ പിരിച്ചു വിട്ടു